കരുണാകരൻ - സോണിയ അകൽച്ച: കെ.വി. തോമസിന്റെ വാദം തെറ്റ്: പദ്മജ

Tuesday 12 May 2026 2:00 AM IST

തൃശൂർ: കെ. കരുണാകരനും സോണിയാഗാന്ധിയും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണം 2001ലെ തിരഞ്ഞെടുപ്പിൽ പദ്മജയ്ക്ക് സീറ്റ് നൽകാത്തതാണെന്ന കെ.വി.തോമസിന്റെ പുസ്തകത്തിലെ പരാമർശങ്ങൾ ശരിയല്ലെന്ന് പദ്മജ വേണുഗോപാൽ. തന്റെ 80ാം പിറന്നാളിനോടനുബന്ധിച്ച് കെ.വി.തോമസ് എഴുതിയ 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്" എന്ന പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെയാണ് പദ്മജയുടെ പ്രതികരണം.

അന്ന് തിരഞ്ഞെടുപ്പിന് മുൻപുണ്ടാക്കിയ ലിസ്റ്റിൽ സോണിയയുടെ പ്രതിനിധിയായി പദ്മജയുടെ പേരും എഴുതിച്ചേർത്തിരുന്നു. ലീഡർ വിരുദ്ധ കോൺഗ്രസ് നേതാക്കൾ ഇക്കാര്യം സോണിയാഗാന്ധിയെ അറിയിച്ചെന്നും, തന്റെ പേര് വലിച്ചിഴച്ചതിൽ സോണിയ ദേഷ്യപ്പെട്ടെന്നുമാണ് പുസ്തകത്തിലുള്ളത്. പദ്മജയുടെ പേര് പിന്നീട് വെട്ടിച്ച കാര്യം തന്നോട് കരുണാകരൻ പറഞ്ഞെന്നും, കെ.മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കിയത് സോണിയയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും പുസ്തകത്തിലുണ്ട്.

എന്നാൽ, ഇതെല്ലാം വാസ്തവ വിരുദ്ധമാണെന്നും, കെ. കരുണാകരനെക്കുറിച്ച് പറയാൻ കെ.വി. തോമസ് പത്ത് ജന്മം ജനിച്ചു വരണമെന്നും പത്മജ പറഞ്ഞു. കുമ്പളങ്ങിയിൽ നിന്ന് എങ്ങനെ പുറത്തേക്ക് വന്നുവെന്ന് എല്ലാവർക്കും അറിയാം. ഈ മനുഷ്യൻ ഇനി എന്തെങ്കിലും പറഞ്ഞാൽ പഴയ ചരിത്രം താൻ വിളിച്ചു പറയും. താൻ ചാലക്കുടിയിൽ മത്സരിക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, കെ. മുരളീധരൻ കൂടിയുള്ളതിനാൽ താൻ അന്ന് പിന്മാറി. മരിച്ചു പോയ കരുണാകരനെ കുറ്റപ്പെടുത്തുന്ന കെ.വി. തോമസ് നന്ദിയില്ലാത്തയാളാണെന്നും പദ്മജ പറഞ്ഞു.