റോൾ ബോൾ ചാമ്പ്യനാവാൻ ബിരിയാണി വിറ്റ് വിദ്യാർത്ഥി
തൊടുപുഴ: പത്താം ക്ലാസുകാരൻ സോനു പാതയോരത്ത് ബിരിയാണി വിൽക്കുന്നത് ഒരു ലക്ഷം രൂപയ്ക്കു വേണ്ടി. അടിച്ചുപൊളിക്കാനല്ല. റോൾബോൾ സ്കേറ്റിംഗ് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കണം. മാലദ്വീപിലാണ് ഇത്തവണ ചാമ്പ്യൻഷിപ്പ്. അങ്ങോട്ട് വിടാനുള്ള സാമ്പത്തികം മാതാപിതാക്കൾക്കില്ല.
സോനുവുൾപ്പെട്ട നാഷണൽ ജൂനിയർ ടീം കഴിഞ്ഞ വർഷം ശ്രീലങ്കയിൽ സ്വർണം നേടിയിരുന്നു. കടം വാങ്ങിയാണ് അന്ന് പിതാവ് ബിജു സെബാസ്റ്റ്യൻ മകനെ വിട്ടത്. കടം ഇനിയും വീട്ടിയിട്ടില്ല. ഇക്കൊല്ലവും ബിജുവിനെ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പിച്ചാണ് സോനു വെക്കേഷൻ ദിനങ്ങൾ ബിരിയാണിക്കച്ചവടത്തിനായി മാറ്റിയത്. മുട്ടം ഐ.എച്ച്.ആർ.ഡി സ്കൂൾ വിദ്യാർത്ഥിയാണ്.
തൊടുപുഴ-പാലാ റോഡിൽ നടുക്കണ്ടത്താണ് വിൽപ്പന. സഹോദരൻ ആറാംക്ലാസ് വിദ്യാർത്ഥി സോബിനും ബന്ധുക്കളായ ജിയാമോളും ജോബിൻ ജോൺസണും സഹായത്തിനുണ്ട്.
തൊടുപുഴ നടുക്കണ്ടം താന്നിക്കലിൽ ബുജു സെബാസ്റ്റ്യൻ വീട്ടിൽ ചെറിയതോതിൽ കാറ്ററിംഗ് നടത്തുന്നുണ്ട്. വാടക വീടാണ്. ബിജുവും ഭാര്യ ബിൻസിയും ചേർന്ന് ബിരിയാണി തയ്യാറാക്കി പായ്ക്ക് ചെയ്ത് കൊടുത്തയയ്ത്തും. ചക്കയട, വെജിറ്റബിൾ കട്‌ലെറ്റ്, പഴംപൊരി എന്നിവയും വിൽക്കുന്നുണ്ട്. ചെറിയൊരു ഷെഡ് കെട്ടിയാണ് കച്ചവടം.
ദിവസം 70- 80
പായ്ക്കറ്റ്
ഏപ്രിൽ 15നാണ് സോനു ബിരിയാണി കച്ചവടം തുടങ്ങിയത്. രാവിലെ 11 മുതൽ രാത്രി 10.30വരെ. 70- 80 പായ്ക്കറ്റ് ബിരിയാണി ദിവസവും വിൽക്കും. നൂറു രൂപയാണ് വില. പ്രതിദിനം എണ്ണായിരം രൂപയോളം കിട്ടും.
റോൾബോൾ ബാസ്‌കറ്റ്‌ബോൾ, ഹാൻഡ്‌ബോൾ, ത്രോബോൾ എന്നിവയുടെ സമ്മിശ്ര കായിക ഇനം. ഓരോ ടീമിലും പന്ത്രണ്ട് കളിക്കാരുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഗോൾപോസ്റ്റിലേക്ക് പന്ത് എറിഞ്ഞ് ഗോൾ നേടണം. ഗോൾകീപ്പറാണ് സോനു.
ഇത്തവണയും ഇന്ത്യയ്ക്കായി സ്വർണം നേടണം. സ്വന്തം വീടെന്ന അച്ഛന്റെ മോഹം നിറവേറ്റാൻ എന്നാലാവുന്നത് ചെയ്യണം
-സോനു ബിജു