മുളങ്കമ്പും ചാക്കും ഉപയോഗിച്ച് പരിശീലനം; പട്ടിണിയെ കരുത്താക്കി മാറ്റി, ഇന്ന് റെക്കോഡ് നേട്ടം

Monday 01 June 2026 3:36 PM IST

ഏഷ്യൻ അണ്ടർ-20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഹൈജമ്പിൽ 14 വർഷം പഴക്കമുള്ള ദേശീയ സീനിയർ റെക്കോഡ് തിരുത്തിയെഴുതിയിരിക്കുകയാണ് ഇന്ത്യൻ താരം പൂജ സിംഗ്. 1.93 മീറ്റർ ചാടി ഏഷ്യൻ അണ്ടർ 20 ഹൈജമ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടവും പൂജ സ്വന്തമാക്കി. 2012ൽ സഹന കുമാരി സ്ഥാപിച്ച 1.92 മീറ്ററിന്റെ റെക്കാഡാണ് പൂജ തിരുത്തിയെഴുതിയത്. ഇതോടെ പൂജ കോമൺവെൽത്ത് ഗെയിംസിന്റെ യോഗ്യതാ മാർക്കും മറികടന്നിരിക്കുകയാണ്.

നിർമാണത്തൊഴിലാളിയായ പിതാവിന്റെ മകളായി ഹരിയാനയിലെ ഫത്തേഹാബാദിലുള്ള ബോസ്റ്റിയെന്ന ഒരു സാധാരണ ഗ്രാമത്തിലാണ് പൂജ ജനിച്ചത്. ജിംനാസ്റ്റിക്‌സിലൂടെയാണ് പൂജ കായിക ലോകത്തേയ്ക്ക് കടന്നത്. ബൽവാൻ എന്ന കോച്ചിന്റെ കീഴിൽ പരിശീലനം നേടി.

പൂജയ്ക്ക് ഹൈജമ്പിലാണ് പ്രാഗത്ഭ്യമുള്ളതെന്ന് 2017ലാണ് തിരിച്ചറിഞ്ഞതെന്ന് കോച്ച് പറയുന്നു. പൂജയ്ക്ക് നല്ല വേഗതയുണ്ട്. മത്സരങ്ങളിൽ നല്ല പ്രകടമാണ് കാഴ്‌ചവച്ചത്. ഇനിയവളെ ആർക്കും തടയാനാവില്ലെന്നും ബൽവാൻ പറഞ്ഞു.

നിർധന കുടുംബാംഗമായ പൂജ തന്റെ ആഗ്രഹങ്ങളെ ഉപേക്ഷിക്കാൻ തയ്യാറായില്ല. മുള വടിയും മണ്ണുനിറച്ച ചാക്കുകളും ഉപയോഗിച്ചാണ് പൂജ ആദ്യകാലങ്ങളിൽ ഹൈജമ്പ് പരിശീലിച്ചത്. ഇതിനുശേഷമാണിപ്പോൾ താരം റെക്കോഡ് നേട്ടത്തിലെത്തി നിൽക്കുന്നത്.