ജനവിധിയറിയാൻ മൂന്ന് പകൽ ദൂരം

Thursday 30 April 2026 8:31 AM IST

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ കനത്ത പോളിംഗ് ഏത് മുന്നണിക്ക്, ഏതെല്ലാം സ്ഥാനാർത്ഥികൾക്ക് അനുകൂലമാകുമെന്ന് വ്യക്തമാകാൻ കേവലം മൂന്ന് പകലുകൾ മാത്രം. കേരളം ഉറ്റുനോക്കുന്ന അമ്പലപ്പുഴ ഉൾപ്പടെ 9 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. രണ്ട് മന്ത്രിമാരുൾപ്പടെ 9ൽ 8 സീറ്റുകളിലും ഇടതുമുന്നണി കൈവരിച്ചിരുന്ന മേൽകൈ നിലനിർത്താനാകുമോ, അട്ടിമറി വിജയങ്ങളുണ്ടാകുമോ എന്നാണ് ജനം കാത്തിരിക്കുന്നത്. മുൻകാലത്ത് നിന്ന് മെച്ചപ്പെട്ട മുന്നേറ്റം ജില്ലയിലാകെ ഉണ്ടാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഇടതുമുന്നണിയുടെ കണക്കൂകൂട്ടലും വ്യത്യസ്തമല്ല. നിലവിലെ എട്ട് സിറ്റിംഗ് സീറ്റുകളിൽ നാലിൽ മാത്രമേ ഇടതിന്റെ കണക്കുകൂട്ടലിൽ വിജയം ഉറപ്പാക്കിയിരിക്കുന്നത്. വിജയപ്രതീക്ഷയുള്ള ഇതിൽ മുൻ മന്ത്രി ജി.സുധാകരൻ യു.ഡി.എഫ് പിന്തുണയിൽ സ്വതന്ത്രനായി മത്സരിച്ച അമ്പലപ്പുഴ മണ്ഡലം ഉൾപ്പെടുത്തിയിട്ടില്ല. മണ്ഡലത്തിൽ ആറായിരത്തോളം വോട്ടുകളുടെ മേൽകൈ സുധാകരൻ നേടുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അതേസമയം സീറ്റ് നിലനിർത്തുമെന്ന കടുത്ത ആത്മവിശ്വാസമാണ് സിറ്റിംഗ് എം.എൽ.എ എച്ച്.സലാമിനോട് അടുത്ത വൃത്തങ്ങൾ പ്രകടിപ്പിക്കുന്നത്. ആലപ്പുഴ മണ്ഡലം വിജയിക്കുന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിന്റെ പകുതി ഭൂരിപക്ഷം പോലും സി.പി.എം പ്രതീക്ഷിക്കുന്നില്ല. കനത്ത പോരാട്ടം നടന്ന ആലപ്പുഴയിൽ ഒരു വേള അട്ടിമറിയുണ്ടാകുമോ എന്ന ആശങ്കയും ഇടതുപ്രവർ‌ത്തകർക്കിടയിലുണ്ട്. ചേർത്തല. മാവേലിക്കര, ചെങ്ങന്നൂർ, ആലപ്പുഴ മണ്ഡലങ്ങളിലാണ് സി.പി.എം വിജയം പ്രതീക്ഷിക്കുന്നത്. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കും, കുട്ടനാട് റെജി ചെറിയാനുമാണ് ഇടത് മുന്നണിക്കുള്ളിൽ തന്നെ സാദ്ധ്യത കൽപ്പിക്കുന്നത്. അതേ സമയം അരൂരിലും, കായംകുളത്തും ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് വിലയിരുത്തപ്പെടുന്നത്.