ദേശീയപാതയിൽ കൊറ്റുകുളങ്ങരയ്ക്ക് സമീപം എൽ.പി.ജി ടാങ്കർ മറിഞ്ഞു
# ചോർച്ചയുണ്ടാകാത്തത് വൻ ദുരന്തം ഒഴിവാക്കി
കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപം നിയന്ത്രണം വിട്ട് എൽ.പി.ജി ടാങ്കർ മറിഞ്ഞു. ചോർച്ചയില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം. ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ ഏഴ് മണിയോടെ മംഗലാപുരത്തുനിന്ന് കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയാണ് ആണ് അപകടത്തിൽപ്പെട്ടത്. 18 ടൺ വാതകമാണ് ടാങ്കറിൽ ഉണ്ടായിരുന്നത്. ദേശീയപാതയിൽ നിന്ന് വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ രാജശേഖരൻ പറയുന്നു.ഡ്രൈവർ
ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
ക്യാബിനിൽ നിന്ന് വാതകം നിറച്ച ബുള്ളറ്റ് വേർപെട്ട നിലയിലായിരുന്നു. ഉച്ചയോടെ ആറ് ടൺ പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി. വൈകിട്ട് ആറ്മണിയോടെ ദേശീയപാത നിർമ്മാണത്തിന് കൊണ്ടുവന്ന 250 ടണ്ണിന്റെ ക്രെയിൻ ചവറയിൽ നിന്ന് എത്തിച്ചിരുന്നു. പ്രദേശത്ത് വൈദ്യുതി വിഛേദിച്ചു. ഗാതാഗത നിർന്ത്രണവും ഏർപ്പെടുത്തി. സമീപമുള്ള മുഹമ്മദൻസ് സ്കൂളിനും വ്യാപാര സ്ഥാപനങ്ങൾക്കും അവധി നൽകി.
കായംകുളത്ത് നിന്ന് അഗ്നി രക്ഷാസേന യുടെ രണ്ട് യൂണിറ്റും സിവിൽ ഡിഫൻസും പാരിപ്പള്ളി ഐ. ഒ സിയിൽ നിന്ന് ഉദ്യോഗസ്ഥരും എമർജൻസി റെസ്പോൺസ് ടീമും കാർത്തികപ്പള്ളി തഹസിൽദാരും സ്ഥലത്ത് എത്തിയിരുന്നു. രാത്രി എട്ടുമണിയോടെ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്തി പാരിപ്പള്ളിയിലേക്ക് കൊണ്ടുപോയി.