പി.കെ.ശ്രീകുമാറിനെത്തേടി വീണ്ടും രാഷ്ട്രപതിയുടെ മെഡൽ

Sunday 26 January 2025 12:04 AM IST

മാന്നാർ : വിശ്രമ ജീവിതത്തിലും നാടിനാപ്പം നീങ്ങുന്ന റിട്ട.എയർ വൈസ് മാർഷൽ മാന്നാർ കുരട്ടിശ്ശേരി പടിപ്പുരയ്ക്കൽ തെക്കേതിൽ പി.കെ ശ്രീകുമാറിനെത്തേടി വീണ്ടും രാഷ്ട്രപതിയുടെ മെഡൽ. ഇത്തവണ അതിവിശിഷ്ട സേവാ മെഡലിനാണ് ശ്രീകുമാർ അർഹനായത്. 2015 ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയിട്ടുള്ള പി.കെ.ശ്രീകുമാർ ഇന്ത്യൻ എയർഫോഴ്‌സിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിംഗ് (ഇലക്‌ട്രോണിക്‌സ്) ബ്രാഞ്ചിൽ എൻജിനീയറായി 1988 സെപ്‌റ്റംബർ 12-നാണ് പ്രവേശിച്ചത്. ഐ.എൽ 78ന്റെ ആകാശ ഇന്ധനം നിറയ്ക്കുന്ന സംവിധാനങ്ങളെക്കുറിച്ച് ഇസ്രായേലിൽ പരിശീലനം നേടുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

36 വർഷത്തെ സേവനത്തിനു ശേഷം അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് തസ്തികയിലിരിക്കെ 2024 ഏപ്രിൽ 30നാണ് വിരമിച്ചത്. മാന്നാർ ഗവ.എൽ.പി സ്കൂൾ, നായർ സമാജം ഹൈസ്കൂൾ, പരുമല ഡി.ബി പമ്പാ കോളേജ്, കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

നാടിനെ സേവിക്കുന്നതിൽ മുന്നിൽ

മാന്നാറിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായ ശ്രീകുമാർ 2018 ആഗസ്റ്റിൽ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു പ്രളയത്തിൽ നാട് മുങ്ങിയത്. അന്ന് സൈനിക മേഖലയിലുള്ള തന്റെ സുഹൃദ് ബന്ധങ്ങൾ ഉപയോഗിച്ച് ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച നൂറുകണക്കിന് ആളുകൾക്ക് ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ച് നൽകിയും നാടിനൊപ്പം കൈകോർത്തിരുന്നു. സ്കൂളുകളിൽ മോട്ടിവേഷണൽ സെഷനുകളും യോഗ ക്ലാസുകളും നടത്തുക, പൊതുസ്ഥലങ്ങൾ വൃത്തിയാക്കൽ, സ്വച്ഛ് ഭാരത് മിഷൻ എന്ന ആശയം നടപ്പിലാക്കി നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. ഭാഗവതം, രാമായണം എന്നിവയിൽ അഗാധ പാണ്ഡിത്യമുള്ള ശ്രീകുമാർ നേതൃത്വ നിരയിലുള്ള 'സമന്വയ ഗ്ലോബലി'ന്റെ വിജ്ഞാനപ്രദവും സംവേദാത്മകവുമായ "ജ്ഞാനവർഷംസഭ" മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ തൃക്കുരട്ടി ക്ഷേത്രം ഓഡിറ്റോറിയത്തിൽ 61 ആഴ്ചകൾ പിന്നിട്ടു.