കുട്ടനാട്ടിൽ കൊഞ്ചും വരാലും കിട്ടാനില്ല !
കുട്ടനാട് : കുട്ടനാടൻ ജലാശയങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന വിവിധ ഇനം മത്സ്യങ്ങൾ ഇപ്പോൾ പേരിനുപോലും കിട്ടാതായതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. കരിമീൻ, കൊഞ്ച്, വരാൽ തുടങ്ങിയവയുടെ ലഭ്യതയിൽ വൻകുറവുണ്ടായതായി തൊഴിലാളികൾ പറയുന്നു. ഇതോടെ, മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിവന്ന നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി.
കാലാവസ്ഥ വ്യതിയാനത്തിന് പുറമേ, കൃഷിക്കായി വലിയ തോതിൽ കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കുന്നതും മീനുകളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ചെറു മത്സ്യങ്ങളുടെ ലഭ്യതയിലും വലിയ കുറവുണ്ടായിട്ടുണ്ട്. മുൻ കാലങ്ങളിൽ ലഭിച്ചിരുന്ന വരുമാനത്തിന്റെ മൂന്നിലൊന്നുപോലും ഇപ്പോൾ കിട്ടാറില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
പ്രശ്നത്തിന് പരിഹാരമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിലെ മുഴുവൻ ജലാശയങ്ങളിലും നല്ലയിനം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനും അവയെ സംരക്ഷിക്കാനും ആവശ്യമായ ഇടപെടൽ നടത്താൻ അധികൃതർ തയ്യാറാകണമെന്ന് ഗ്രാമശക്തി കുട്ടനാട് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു .
രാമങ്കരിയിൽ ചേർന്ന യോഗം രക്ഷാധികാരി ജിമ്മിച്ചൻ നടിച്ചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി .കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. കൃഷ്ണൻ മിത്രക്കരി, ശ്രിജേഷ് കിടങ്ങറ, ബിജി മുട്ടാർ, പുഷ്പൻ മണലാടി, ബിജു രാമങ്കരി, വിജയപ്പൻ കൊടുപ്പുന്ന, തോമസുകുട്ടി ചന്പക്കുളം, മണിയൻ പുതുക്കരി, സോമൻ മങ്കൊനപ് ബേബിച്ചൻ വെളിയനാട് തുടങ്ങിയവർ സംസാരിച്ചു.