കത്തിമുനയിലെ പീഡനം: പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി
കൊച്ചി: എറണാകുളം സൗത്ത് സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന ലോഡ്ജിന്റെ പത്താംനിലയിൽ 24കാരിയെ കത്തിമുനയിൽ പീഡിപ്പിച്ച കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി. എറണാകുളം സബ്‌ജയിലിൽ കഴിഞ്ഞദിവസം വൈകിട്ട് നടന്ന പരേഡിൽ കേസിലെ ഏകസാക്ഷിയായ യുവതിയുടെ ആൺസുഹൃത്താണ് പ്രതികളെ തിരിച്ചറിയാൻ എത്തിയത്. സംഭവത്തിന്റെ ആഘാതത്തിൽനിന്ന് മുക്തയാകാത്ത ഇരയെ സ്വന്തം ആവശ്യപ്രകാരം തിരിച്ചറിയിൽ പരേഡിൽനിന്ന് ഒഴിവാക്കി.
എറണാകുളം നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് കോടതി ജഡ്ജിയുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരിച്ചറിയിൽ പരേഡ്.
തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ.എസ്. ഡാനിഷ് (28), കൊല്ലം പരവൂർ ആറ്റിൻപുറം വീട്ടിൽ രാഹുൽ (39), അരൂർ കാട്ടിത്തറവീട്ടിൽ സഞ്ജയ് ഉല്ലാസ് (26) എന്നിവരാണ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്, തിരിച്ചറിയൽ പരേഡ് പൂർത്തിയായതോടെ ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി എറണാകുളം സെൻട്രൽ പൊലീസ് കോടതിയെ സമീപിക്കും.
മേയ് 5ന് രാത്രിയാണ് സൗത്ത് സ്റ്റേഷനിലെ വിവേകാനന്ദ റോഡിൽ ജപ്തി നടപടി നേരിട്ട് പൂട്ടിക്കിടക്കുന്ന ബ്യുമോണ്ട് ഹോട്ടലിന്റെ പത്താംനിലയിൽ ആൺസുഹൃത്തിനൊപ്പം എത്തിയ യുവതിയെ ഡാനിഷിന്റെ നേതൃത്വത്തിൽ പീഡിപ്പിച്ചത്. പ്രതികളിൽനിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതി ആദ്യംനടന്ന സംഭവങ്ങൾ പൊലീസിനോട് വെളിപ്പെടുത്താൻ തയ്യാറായില്ല. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പൂർണതോതിൽ പുറത്തായത്.