'വിജിലൻസ് അന്വേഷണം വേഗത്തിലാക്കണം'
കോതമംഗലം: കവളങ്ങാട് സഹകരണബാങ്ക് നേര്യമംഗലത്ത് നിർമ്മിച്ചുകൊണ്ടിരുന്ന മൾട്ടി സർവ്വീസ് സെന്റർ തകർന്നുവീണതുമായി ബന്ധപ്പെട്ടുള്ള വിജിലൻസ് അന്വേഷണം വേഗത്തിലാക്കണമെന്ന് പരാതിക്കാരായ കേരളാ കോൺഗ്രസ് നേതാവ് ബാബു പോളും അനൂപ് തോമസും ആവശ്യപ്പെട്ടു. മൂന്ന് മാസംകൊണ്ട് അന്വേക്ഷണം പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശം എട്ടുമാസമായിട്ടും നടപ്പായിട്ടില്ല. എൽ.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരെയുള്ള അന്വേഷണം എൽ.ഡി.എഫ്.സർക്കാർ അട്ടിമറിക്കുകയാണ് ചെയ്തത്. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെയും സർക്കാരിനെയും സമീപിക്കുമെന്നും അന്വേഷണം വേഗത്തിലാക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ വ്യക്തമാക്കി. മൾട്ടി സർവ്വീസ് സെന്റർ നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ട്. പണമിടപാടുകൾ സുതാര്യമല്ലെന്ന് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ബാങ്കിൽ നിന്ന് അധികമായി ചെലവഴിച്ച തുക ഭരണസമിതി അംഗങ്ങളിൽ നിന്നും സെക്രട്ടറിയിൽ നിന്നും തിരിച്ചുപിടിക്കണമെന്നും എ.ആർ.ശുപാർശ ചെയ്തിട്ടുണ്ട്. കെട്ടിട നിർമ്മാണം ശരിയായ വിധത്തിലായിരുന്നില്ലെന്നും അതാണ് തകർന്നുവീഴാൻ കാരണമെന്നും കുസാറ്റിൽ നിന്ന് എത്തിയ വിദഗ്ദ സംഘം കണ്ടെത്തിയിട്ടുള്ളതാണെന്നും ബാബു പോളും അനൂപ് തോമസും ചൂണ്ടികാട്ടി. ഒരു വർഷം മുമ്പാണ് മൾട്ടി സർവ്വീസ് സെന്റർ നിർമ്മാണത്തിനിടെ തകർന്നുവീണത്. ആയുർവേദ സ്പാ ഉൾപ്പടെ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൾട്ടി സർവ്വീസ് സെന്റർ നിർമ്മിച്ചത്.