ഏലച്ചെടികൾ വെട്ടി നശിപ്പിച്ചതായി പരാതി

Saturday 23 May 2026 12:00 AM IST
പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിചെയ്തിരുന്ന ഏലച്ചെടികൾ വെട്ടി നശിപ്പിച്ച നിലയിൽ.

കട്ടപ്പന: ചീന്തലാറിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിചെയ്തിരുന്ന ഏലച്ചെടികൾ വെട്ടി നശിപ്പിച്ചതായി പരാതി. വലിയ പുരയ്ക്കൽ വി.ജി. ഗണശൻ, വസന്ത ഭവനിൽ പളനിവേൽ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. പീരുമേട് ടീ കമ്പനിയുടെ ഭൂമിയാണിത്. കമ്പനി പൂട്ടിയതോടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തേയില തോട്ടവും തരിശു ഭൂമിയും ഏറ്റെടുത്ത് തൊഴിലാളികൾക്ക് വീതിച്ചു നൽകിയിരുന്നു. മിച്ചമുള്ള ഭൂമി ഓരോ ട്രേഡ് യൂണിയനും കൈവശം വച്ചിരുന്നു. ഇങ്ങനെ ബി.എം.എസ് യൂണിയൻ കൈവശം വച്ചിരുന്ന സ്ഥലം അതേ യൂണിയനിൽപ്പെട്ട ഗണേശനും പളനി വേലിനും കൃഷി ചെയ്യാൻ പാട്ടത്തിന് നൽകി. ഉടമ്പടി വ്യവസ്ഥയിലെ തർക്കം പല തവണ പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ ഉടമ്പടി കാലാവധി സംബന്ധിച്ച പ്രശ്നം ശാശ്വതമായി പരിഹരിച്ചിരുന്നില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഏലച്ചെടികൾ വെട്ടിനശിപ്പിച്ചത്. മോട്ടറും ടാങ്കും പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്. ഗണേശനും പളനിവേലും ഉപ്പുതറ പൊലീസിൽ പരാതി നൽകി. ആറ് ലക്ഷത്തോളം രൂപ നഷ്ടമുണ്ടെന്ന് പരാതിയിൽ പറയുന്നു.