പേരാവൂരിൽ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി പഞ്ചായത്ത്
പേരാവൂർ: പേരാവൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. പഞ്ചായത്ത് രണ്ടാം വാർഡായ മുരിങ്ങോടിയിലെ പെരുമ്പുന്ന കരിയിൽ മേഖലയിലാണ് മഞ്ഞപ്പിത്തം വ്യാപകമായത്. നിലവിൽ മഞ്ഞപ്പിത്തം ബാധിച്ച് രണ്ടു പേർ പേരാവൂർ താലൂക്ക് ആശുപത്രിയിലും 13 ഓളം പേർ വിവിധ ആശുപതികളിലും ചികിത്സയിലാണ്. മേഖലയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ആരോഗ്യവിഭാഗം നിർദേശിക്കുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും വീടും പരിസരങ്ങളും ശുചീകരിക്കണമെന്നും തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് പേരാവൂർ പഞ്ചായത്ത് ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.ശ്രീജിത്ത്, ജെ.എച്ച്.ഐ രേഷ്‌മ, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ചാലാറത്ത്, കെ.പി. അബ്ദുൾ റഷീദ്, കെ. അംബുജാക്ഷൻ, ഷീബ ഗോപിനാഥ്, കെ.ജെ. ജോയിക്കുട്ടി,ആശാവർക്കർ രജിത തുടങ്ങിയവർ നേതൃത്വം നൽകി.
കിണറുകളിൽ
ക്ലോറിനേഷൻ
കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്നതോടൊപ്പം പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പർമാരുടെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വീടുകളിലെത്തി ബോധവത്കരണവും നടത്തുന്നുണ്ട്.
പഞ്ചായത്തിന്റെയും താലൂക്ക് ആശുപതിയുടെയും നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് അടുത്തദിവസം തന്നെ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ