ബാരലിൽ ലാറ്റക്സ് കട്ട പിടിക്കുന്നു,​ റബർ കർഷകർക്ക് വീണ്ടും ഇരുട്ടടി

Tuesday 25 February 2025 1:55 AM IST

കോട്ടയം : ബാരലുകളിൽ ഒഴിച്ചുവച്ച റബർപ്പാൽ കട്ടപിടിക്കുന്നത് വില ഇടിവിൽ നട്ടം തിരിയുന്ന കർഷകർക്ക് ഇരുട്ടടിയാകുന്നു. ഷീറ്റിന് വില ഇല്ലാതായതോടെ ലാറ്റക്സാക്കി വിൽക്കുന്നതാണ് ലാഭമെന്ന കണക്കു കൂട്ടലിൽ വിൽക്കാതെ ബാരലുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു റബർപ്പാൽ. കമ്പനികൾ നൽകുന്ന വീപ്പകളിൽ അമോണിയയുടെ അളവ് കുറഞ്ഞതാണ് പാൽ കട്ടപിടിക്കാൻ കാരണം. ഒരു വീപ്പയിൽ എഴുകിലോ അമോണിയയും 250 ഗ്രാം കെമിക്കലും വേണം മിക്ക കമ്പനികളും അഞ്ചുകിലോയിൽ താഴെ അമോണിയ മാത്രമാണ് വീപ്പയിൽ ഒഴിച്ചു വിടുന്നത്. ചൂട് വർദ്ധിച്ചതോടെ പെട്ടന്ന് പാൽ കട്ട ആകാൻ ഇത് കാരണമാകുന്നു. കാലപ്പഴക്കം ചെന്ന ബാരലുകൾ മാറ്റാതെ വീണ്ടും നൽകുന്നതുകൊണ്ടാണ് ബാരലിൽ വായു കടന്ന് പാൽ കട്ടിയാകുന്നത്. പാൽ കട്ട പിടിച്ചു പോയാൽ കമ്പനി കൈ മലർത്തുന്നതിനാൽ സാമ്പത്തിക നഷ്ടം കർഷകനാണ്.

ഷീറ്റാക്കുന്നതിന് ചെലവേറും

ഒട്ടുപാൽ ഷീറ്റാക്കുന്നതിന് ചെലവ് കൂടുതലും,​ ലാറ്റക്സിന് കുറവുമാണ്. കമ്പനികൾ നൽകുന്ന ബാരലിൽ ഒട്ടുപാൽ നിറഞ്ഞാൽ അവർ കൊണ്ടുപോകും. കർഷകർക്ക് മറ്റു ബാദ്ധ്യതകളില്ല. കൂലിനൽകി ഷീറ്റടിച്ച് ഉണക്കിയാലും ഷീറ്റിലെ കരട് നോക്കി വ്യാപാരികൾ ഗ്രേഡ് നിശ്ചയിക്കും. മേൽത്തരം ഷീറ്റടിച്ചാലും തരം തിരിക്കാത്ത ഗ്രേഡിൽ പെടുത്തി കുറഞ്ഞ വിലയേ വ്യാപാരികൾ നൽകൂ. ലാറ്റക്സാണെങ്കിൽ തയ്യാറാക്കാൻ ബുദ്ധിമുട്ടില്ല. കൂലിക്ക് ആളെ വയ്ക്കാതെ പാൽ ബാരലിൽ ഒഴിച്ചാൽ മതി. കൂടുതൽ വിലയും കിട്ടും. അമോണിയയുടെ വില ഉയർന്നതോടെയാമണ് ബാരലിലെ കെമിക്കൽ കമ്പനികൾ കുറച്ചത്.

തുരുമ്പിച്ചവയ്ക്ക് പകരം പുതിയ ബാരൽ വേണം. അമോണിയ, മറ്റു കെമിക്കലുകൾ അളവ് കുറയാതിരിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് റബർ പാൽ സംഭരിക്ൻകാ കമ്പനികൾക്ക് റബർ ബോർഡ് കർശന നിർദ്ദേശം നൽകണം

എബി ഐപ്പ് (കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി )