രാമപുരത്തെ വിറപ്പിച്ച് കൊടുങ്കാറ്റ്, വൻനാശം

Wednesday 13 May 2026 12:54 AM IST

മരം വീണ് ഗതാഗതം തടസപ്പെട്ടു

വൈദ്യുതിബന്ധം താറുമാറായി

നിരവധി വീടുകൾ തകർന്നു

കർഷകർക്കും കണ്ണീർമഴ

രാമപുരം : വേനൽമഴയ്‌ക്കൊപ്പം ഇന്നലെ വൈകിട്ട് ആഞ്ഞുവീശിയ കൊടുങ്കാറ്റ് രാമപുരം മേഖലയിൽ വ്യാപകനാശം വിതച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപവും, സെന്റ് അഗസ്റ്റിൻ സ്‌കൂളിന് സമീപവും, വെള്ളാപ്പിള്ളി പെട്രോൾ പമ്പിന് സമീപവും, കൊണ്ടാട് വായന ശാലയ്ക്ക് സമീപവും, ചെറുകുറിഞ്ഞി, പാലവേലി, മുണ്ടക്കപ്പുലം ഭാഗങ്ങളിലും മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായി. രാമപുരം - കൂത്താട്ടുകുളം റോഡിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. നിരവധി കർഷകരുടെ റബർ ഉൾപ്പെടെയുള്ള കൃഷികളും നശിച്ചു. പഴമല തടത്തിൽ മനോജിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് വീട് ഭാഗികമായി തകർന്നു, മുളയിങ്കൽ ലിസി ബേബിയുടെ വീടിന് മുകളിലേക്ക് മരങ്ങൾ വീണ് കാർ പോർച്ചിനും, വാഹനങ്ങൾക്കും നാശം സംഭവിച്ചു. നീറന്താനത്ത് പാച്ചോറ്റിൽ അശോകന്റെ വീട്ടിലേക്ക് ആഞ്ഞിലി കടപുഴകി വീണ് വീടിന് ഭാഗികമായി കേടുപാടുണ്ടായി.

പാലവേലി കളപ്പുരയ്ക്കമ്യാലിൽ രഘുനാഥന്റെ കാറിന് മുകളിൽ മരം വീണു, ശൂലംകുളത്ത് രാമകൃഷ്ണന്റെ വീട്ടിലേക്ക് പുളിമരം വീണു, അമ്പലം ജംഗ്ഷനിൽ തറപ്പേൽ പി. ടി.രാധാകൃഷ്ണന്റെ വീടിന്റെയും, രാഗത്തിൽ ബാലമുരളിയുടെ വീട്ടിലേക്കും, തൈപ്പറമ്പ് പ്രദേശത്ത് മുണ്ടപ്പിള്ളിൽ അശോകന്റെ വീട്ടിലേക്കും, കൊണ്ടാട് ഇല്ലിമൂട്ടിൽ ഷാജിയുടെ വീടിന്റെ ഗേറ്റിന് മുകളിലേക്കും മരം വീണു. വെള്ളിലാപ്പിള്ളി, ഏഴാച്ചേരി മേഖലകളിലും കാറ്റ് നാശം വിതച്ചു. വൈദ്യുതി വിതരണം പൂർണമായും നിലച്ചു. വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി, ലൈനുകൾ പൊട്ടിവീണു. തൈപ്പറമ്പ് ഭാഗത്ത് മണിയമ്പാറ ഡെയ്‌സി രാജു, ജോൺസൺ എന്നിവരുടെ വീടിന് മുകളിലെ ഷീറ്റ് പറന്ന് പോയി. പാലാ, കൂത്താട്ടുകുളം ഫയർഫോഴ്‌സ് യൂണിറ്റുകളും, രാമപുരം എസ്.എച്ച്.ഒ. കെ.ദീപകിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, വില്ലേജ് ഓഫീസർ റിൻസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും സ്ഥലത്തെത്തി. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, പഞ്ചായത്ത് മെമ്പർ ബൈജു ജോൺ പുതിയിടത്തുചാലിൽ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

അടിയന്തര സഹായം എത്തിക്കണം

രാമപുരത്തും പരിസരപ്രദേശങ്ങളിലും കൊടുങ്കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് എത്രയും വേഗം സഹായം ലഭ്യമാക്കണമെന്ന് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം ആവശ്യപ്പെട്ടു.