മഴയ്ക്ക് മുൻപ് നെല്ല് സംഭരണം പൂർത്തിയാക്കും: മന്ത്രി സിദ്ദിക്ക്
മന്ത്രിക്ക് കോഴിക്കോട്ട് ആവേശോജ്ജ്വല സ്വകീരണം
കോഴിക്കോട്: മഴക്കാലം ശക്തമാകുന്നതിന് മുമ്പ് സംസ്ഥാനത്ത് നെല്ല് സംഭരണം പൂർത്തിയാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. കോഴിക്കോട് ഡി.സി.സി ഓഫീസിൽ യൂത്ത് കോൺഗ്രസ്- കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയ്തെടുത്തതും കൊയ്യാനുള്ളതുമായ നെല്ല് സംഭരിക്കുന്നതിനായി മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കർഷകർക്ക് ലഭിക്കാനുള്ള തുക എത്രയും വേഗം കൊടുത്തു തീർക്കുമെന്നും ചുരം മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കുമെന്നും പറഞ്ഞു. വന്യമൃഗശല്യം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ അനുകൂല തീരുമാനങ്ങളുണ്ടാകും. ഇന്നലെ രാവിലെ 11ഓടെ വന്ദേഭാരത് ട്രെയിനിൽ വന്നിറങ്ങിയ മന്ത്രിയെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും വാദ്യഘോഷങ്ങളോടെയുമാണ് സ്വീകരിച്ചത്. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, മുൻ കെ.പി.സി.സി സെക്രട്ടറിമാരായ വി.എം ചന്ദ്രൻ, ബാലകൃഷ്ണ കിടാവ്, കെ.പി.സി.സി അംഗം കെ.എം. ഉമ്മർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആർ. ഷഹിൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം. ധനീഷ് ലാൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വി.ടി. നിഹാൽ, സുഫിയാൻ ചെറുവാടി, ബബിൻ രാജ്, വൈശാഖ് കണ്ണോറ, ഭവിത്ത് മലോൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ഡി.സി.സി ഓഫീസിലെത്തിയ അദ്ദേഹത്തെ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ കെ.പ്രവീൺകുമാർ ഷാളണിയിച്ച് സ്വീകരിച്ചു. പ്രവർത്തകർ മന്ത്രിയെ തോളിലേറ്റി ആഹ്ലാദം പങ്കിട്ടു.