ഒടുവിൽ നാട്ടുകാർ ബാവലി കവലയ്ക്ക് ഓമനപ്പേരിട്ടു 'ലോട്ടറി ജംഗ്ഷൻ!'.
@അതിർത്തി കടന്നുവരുന്നത് ഭാഗ്യാന്വേഷികൾ
പുൽപ്പള്ളി: കേരള–കർണാടക അതിർത്തി ഗ്രാമമായ ബാവലിക്ക് ഇപ്പോൾ നാട്ടുകാർ ഇട്ടിരിക്കുന്ന പുതിയൊരു ഓമനപ്പേരുണ്ട്; 'ലോട്ടറി ജംഗ്ഷൻ'. അതിർത്തി കടന്നുവരുന്ന ഭാഗ്യാന്വേഷികളുടെ തിരക്കേറിയതോടെയാണ് ബാവലി കവലയ്ക്ക് ഈയൊരു പേര് വീണത്. രണ്ട് സ്ഥിരം സ്റ്റാളുകൾക്ക് പുറമെ ഇരുപതിലധികം ചില്ലറ വിൽപ്പനക്കാരാണ് ദിവസവും ഇവിടെ ഭാഗ്യക്കുറി വിൽപ്പനയ്ക്കായി ഒത്തുകൂടുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് ലോട്ടറി എടുക്കാനായി മാത്രം ബാവലിയിൽ എത്തുന്നവരും കുറവല്ല. കർണാടകയിലെ ഹാൻഡ് പോസ്റ്റ്, എച്ച്.ഡി. കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇവിടുത്തെ പ്രധാന ഉപഭോക്താക്കൾ. കേരള സർക്കാരിന്റെ ലോട്ടറിയോടും അതിന്റെ സുതാര്യതയോടും കർണാടക അതിർത്തിയിലെ ജനങ്ങൾക്ക് വലിയ വിശ്വാസമാണെന്ന് ഇവിടുത്തെ കച്ചവടക്കാർ പറയുന്നു. സമ്മാനം അടിച്ചാൽ കൃത്യമായി ലഭിക്കുമെന്ന ഉറപ്പാണ് കന്നഡക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്നത്. പുലർച്ചെ അഞ്ചുമണിക്ക് തന്നെ ഇവിടെ ലോട്ടറി കച്ചവടം സജീവമാകും. കർണാടകത്തിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്ന യാത്രക്കാർ, അന്തർസംസ്ഥാന സർവീസ് നടത്തുന്ന ലോറികളിലെയും ടെമ്പോകളിലെയും ഡ്രൈവർമാർ, മറ്റ് ജീവനക്കാർ എന്നിവരെല്ലാം വണ്ടി നിർത്തി ടിക്കറ്റുകൾ വാങ്ങിയാണ് യാത്ര തുടരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയൊരു ലോട്ടറി വിപണിയായി ബാവലി മാറിയതിന്റെ വിസ്മയത്തിലാണ് ഇപ്പോൾ നാട്ടുകാർ.