അച്ഛന്റെ വിയോഗത്തിൽ മനമുരുകി മകൾ രചിച്ചത് 250ലധികം കവിതകൾ ( അച്ഛനെയാണെനിക്കിഷ്ടം !
കോന്നി: അച്ഛന്റെ അകാല വിയോഗത്തിൽ നൊമ്പരത്തോടെ മകൾ രചിച്ചത് 250ലധികം കവിതകൾ. അതുമ്പുംകുളം, ആവോലിക്കുഴി, പാറയിൽ, ആദിത്യ മനോജ് (14) ആണ് സ്വന്തം ഡയറിയിൽ 250ലധികം കവിതകൾ എഴുതിയത്. കോന്നി റിപ്പബ്ലിക്കൻ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ മനോജ്. ആദിത്യക്ക് ഒന്നര വയസുള്ളപ്പോഴാണ് അച്ഛൻ മനോജ് മരണമടഞ്ഞത്. തുടർന്ന് ജീവിതം വഴിമുട്ടിയ അമ്മയുടെയും മൂത്ത സഹോദരിയുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങൾക്കിടയിലുമാണ് ആദിത്യ വളർന്നത്. അധികം കൂട്ടുകാർ ഇല്ലാതെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ആദിത്യയുടേത്. സഹപാഠികളായ വിദ്യാർത്ഥിനികളുടെ മാതാപിതാക്കളെ കാണുമ്പോഴും ആദിത്യയുടെ മനസിൽ അകാലത്തിൽ മരണപ്പെട്ട അച്ഛന്റെ ഓർമ്മകളായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വരുന്ന കവിതകൾ വായിച്ചു വളർന്ന സമയത്ത് മഞ്ജു അരവിന്ദന്റെ കവിതകൾ കവിതകൾ എഴുതാനുള്ള പ്രേരണ നൽകിയതായി ആദിത്യ പറയുന്നു. തുടർന്ന് ആരും അറിയാതെ സ്വന്തം ഡയറിയിൽ കവിതകൾ എഴുതി. അമ്മ അനിത കോന്നി തണ്ണിത്തോട് റോഡരികിൽ അതുംബുംകുളം ജംഗ്ഷന് സമീപം തട്ടുകട നടത്തുകയാണ് ഇപ്പോൾ. മൂത്ത സഹോദരി അമൃത ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ആദിത്യയുടെ 47 കവിതകൾ അടങ്ങിയ പുസ്തകം കരുനാഗപ്പള്ളി ദിശ ബുക്സ് എന്റെ മിഴിനീർ കവിതകൾ എന്ന പേരിൽ പുറത്തിറക്കുകയാണ്. ആദിത്യയുടെ ജീവിതവും കവിതകളും കണ്ട ഫിറോസ് കോന്നിയാണ് കവിതകൾ പുസ്തകരൂപത്തിൽ പുറത്തിറക്കുവാൻ മുൻപോട്ട് വന്നത്. പുസ്തകത്തിന്റെ പ്രകാശനം 30ന് കോന്നി പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും.