വെർച്വൽ അറസ്റ്റ് ഭീഷണി; 60 ലക്ഷം തട്ടിയ നാലുപേർ പിടിയിൽ

Wednesday 27 May 2026 12:13 AM IST

ചെങ്ങന്നൂർ : വെൺമണി സ്വദേശിനിയായ റിട്ടയേർഡ് ഉദ്യോഗസ്ഥയെ വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് തമിഴ്നാട് സ്വദേശികൾ പിടിയിലായി. സെന്തിൽ (44), മണികണ്ഠൻ (43), തമിഴരശൻ (30), സെൽവൻ (44) എന്നിവരെയാണ് വെൺമണി പൊലീസ് അറസ്റ്റ് ചെയ്തത്.

2024 ഏപ്രിലിൽ മുംബൈ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയെടുത്തത്.

പ്രതികൾ പണം തട്ടാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ ഊർജിത അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.

വെൺമണി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ രാജേഷ് പി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു.ഡി, സിവിൽ പൊലീസ് ഓഫീസർമാരായ വിശാഖ് തമ്പി, വിജേഷ്.വി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.