കൊതുക് നിവാരണം പാളി ഡെങ്കിയും എലിപ്പനിയും പടരുന്നു
പ്രമാടം : അൻപതിലധികം പേർക്ക് ഡെങ്കിപ്പനി. അഞ്ചുപേർക്ക് എലിപ്പനി. ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പത്തനംതിട്ട ജില്ലയിൽ പകർച്ചപ്പനി ഗുരുതരമായ സ്ഥിതിയിലേക്ക് കടക്കുകയാണ്. മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടക്കത്തിൽത്തന്നെ വീഴ്ച വരുത്തിയതാണ് വിനയായത്. കാലവർഷം തുടങ്ങുന്നതിന് മുമ്പുതന്നെ ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്. . രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്. പ്രാഥമികരോഗ്യകേന്ദ്രങ്ങളിൽ മുതൽ കോന്നി ഗവ. മെഡിക്കൽ കോളേജിൽ വരെ പനിബാധിച്ച് എത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്.
സാധാരണ ഡെങ്കി , രക്തസ്രാവത്തോടെയുള്ള ഡെങ്കി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്കി എന്നിങ്ങനെ മൂന്നുതരമാണ് ജില്ലയിൽ കണ്ടുവരുന്നത്. ഈഡിസ്, ഈജിപ്തി വിഭാഗത്തിൽ ഉൾപ്പെടുന്ന ചെറിയ ഇനം കൊതുകുകളാണ് രോഗവാഹകർ. ഇതേ ഇനത്തിൽപ്പെടുന്ന കൊതുകുകൾ തന്നെയാണ് സിക്ക വൈറസ്, ചിക്കൻഗുനിയ എന്നിവയും പരത്തുന്നത്. ഇവയുടെ പ്രധാന പ്രജനന കേന്ദ്രം റബർതോട്ടങ്ങളാണ്. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലും മുൻ വർഷങ്ങളിൽ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകൾ ഉണ്ടായിരുന്നു.
പ്രധാന ഉറവിടം റബർതോട്ടങ്ങൾ
റബർ തോട്ടങ്ങളാണ് കൊതുകുകളുടെ പ്രധാന ഉറവിടം . ഉറവിടം നശിപ്പിക്കാൻ റബർതോട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ജാഗത്ര വേണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വലിയ തോട്ടങ്ങളിൽ മാത്രമാണ്. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപന അധികൃതരും പരിശോധ നടത്തിയത്. ചെറിയ തോട്ടങ്ങളിൽ പരിശോധനയുണ്ടായില്ല.
മഴവെള്ളം കെട്ടിനിൽക്കുന്ന റബർപാൽ ശേഖരണ ചിരട്ടകളിൽ മുട്ടയിട്ട് പെരുകുന്ന കൂത്താടികൾ ഏഴ് ദിവസത്തിനുള്ളിൽ രോഗവാഹകരായ കൊതുകുകളായി മാറും. പലരും റബർപാൽ എടുത്തശേഷം ഊറിവീഴുന്ന കറ ഒട്ടുപാലാക്കുന്നതിന് വേണ്ടിയാണ് ചിരട്ട മലർത്തിത്തന്നെ വയ്ക്കുന്നത്. എന്നാൽ ഇടവിട്ട് പെയ്യുന്ന മഴയിൽ ചിരട്ടയിൽ വെള്ളം കെട്ടിനിൽക്കുകയും ഇത് കൊതുകുകളുടെ പ്രജനനത്തിന് വഴിയൊരുക്കുകയും ചെയ്യും.
ജാഗ്രത പാലിക്കണം : ആരോഗ്യ വകുപ്പ്..
റബർ തോട്ടങ്ങളിലും മറ്റ് വെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും ജാഗ്രത പാലിക്കണം. കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാദ്ധ്യതയുള്ള എല്ലാ വെള്ളക്കെട്ടുകളും ഒഴിവാക്കണം, കൂത്താടികളെ ഉറവിടത്തിൽത്തന്നെ നശിപ്പിക്കണം.