സ്‌കൂട്ടർ മോഷ്ടാവിനെ പൊലീസ് പിടികൂടി 

Monday 01 June 2026 12:59 AM IST
രഞ്ജിത്ത്

ആറന്മുള : ക്ഷേത്ര ദർശനത്തിനെത്തിയ കോട്ട സ്വദേശിനിയുടെ സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ ആറന്മുള പൊലീസ് പിടികൂടി. മുളക്കുഴ അരീക്കര മംഗലത്ത് വീട്ടിൽ രഞ്ജിത്ത് (മുന്ന - 42) ആണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിൽ ദർശനത്തിന് പോയ യുവതിയുടെ സ്‌കൂട്ടറാണ് മോഷണം പോയത്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സ്കൂട്ടർ കാണാത്തതിനാൽ യുവതി ആറന്മുള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൊലീസിന്റെ ഡേറ്റാബേസിലുണ്ടായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നാൽക്കാലിക്കൽ ഭാഗത്തുവച്ച് പൊലീസ് ഇയാളെ തടഞ്ഞു നിറുത്തി പിടികൂടാൻ ശ്രമിച്ചു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്ത് സ്‌കൂട്ടറുമായി റോഡിൽ വീണതോടെ പിടിയിലായി. ചെങ്ങന്നൂർ, പന്തളം, ആറന്മുള, അടൂർ, കിളിമാനൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയാണ് രഞ്ജിത്ത്. സ്റ്റേഷൻ ഹൗസ് ഓഫീസർ സജു.വി, എസ്.ഐ.ആഷിൽ രവി, സി.പി.ഒമാരായ അനീഷ്, ജിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.