മയക്കുമരുന്ന് വില്പന; രണ്ടുപേർ അറസ്റ്റിൽ
കല്ലമ്പലം: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ ഇടനിലക്കാർക്ക് വില്പന നടത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാട് അടുക്കത്തിൽ ആശാരിക്കണ്ടി വീട്ടിൽ അമീർ (39), നാവായിക്കുളം സ്വദേശി ഷാൻ എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 16ന് ബംഗളൂരുവിൽ നിന്ന് നാട്ടിൽ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 25 ഗ്രാം എം.ഡി.എം.എയുമായി വർക്കല സ്വദേശികളായ ദീപു, അഞ്ജന കൃഷ്ണ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലുള്ള മൈലസാന്ദ്രയിൽ വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് അമീറിനെ അറസ്റ്റു ചെയ്തത്.
പ്രതിക്ക് കോഴിക്കോട്,കുറ്റ്യാടി,പേരാമ്പ്ര,മട്ടന്നൂർ,വയനാട്,തൊണ്ടൻനാട് സ്റ്റേഷനുകളിലും സമാന കേസുകളുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാപൊലീസ് മേധാവി കെ. സുദർശനൻ നിർദ്ദേശപ്രകാരം വർക്കല ഡി.വൈ.എസ്.പി ഗോപകുമാർ,തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രൈജു.ജി, ഡാൻസാഫ് അംഗങ്ങളായ അനൂപ്, വിനേഷ്, ഡ്രൈവർ സി.പി.ഒ ഷിജാസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.