അവയവക്കച്ചവടത്തിന് വ്യാജരേഖ: കാസർകോട് സ്വദേശിയുടെ സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ്

Friday 08 May 2026 1:21 AM IST

കോലഞ്ചേരി: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി നജീബിന്റെ എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഇന്നലെ പൊലീസ് റെയ്ഡ് നടത്തി. നജീബ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. പള്ളിക്കരയിൽ ഇയാളുടെ ഓഫീസ് ഉൾപ്പെടുന്ന സ്റ്റുഡിയോ, ഫോട്ടോകോപ്പി സ്ഥാപനം, വീട് എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ജില്ലയിലെ ചില ആശുപത്രികൾ കേന്ദ്രീകരിച്ച് നടക്കുന്ന അവയവക്കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. പാവപ്പെട്ടവർക്ക് വലിയ തുക വാഗ്ദാനം ചെയ്താണ് ഇടപാടുകൾ. ആവശ്യമായ രേഖകൾ സംഘം വ്യാജമായി നിർമ്മിക്കുന്നതായാണ് പൊലീസിന്റെ നിഗമനം.

നജീബിന്റെ സ്ഥാപനങ്ങളിൽ നിന്ന് എം.പി.മാരുടെയും എം.എൽ.എ.മാരുടെയും ലെറ്റർ ഹെഡുകൾ, സീലുകൾ, വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കൃത്രിമ രേഖകൾ എന്നിവ കണ്ടെടുത്തു. അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും മേൽവിലാസങ്ങൾ, ആശുപത്രിയിലെ ചികിത്സാ രേഖകൾ, വിവിധ ഡോക്ടർമാരുടെ സീലുകൾ, ലെറ്റർ പാഡുകൾ എന്നിവയും ഇവയിൽ ഉൾപ്പൊടുന്നു. ഇന്നലെ പുലർച്ചെ അഞ്ചിന് ആരംഭിച്ച റെയ്ഡ് രാത്രിയും തുടർന്നു.