തകർന്ന് മുടപുരം ഏലാറോഡ് നടപടിയില്ലാതെ അധികൃതർ

Tuesday 12 May 2026 12:07 AM IST

മുടപുരം: മുടപുരം തെങ്ങുംവിള നെൽപ്പാടത്തെ കൃഷി പരിപോഷിപ്പിക്കുന്നതിനും ലാഭകരമാക്കുന്നതിനും തെങ്ങുംവിള ഏലാറോഡ് ഗതാഗത യോഗ്യമാക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാകുന്നു.കിഴുവിലം പഞ്ചായത്തിലെ 14 -ാം വാർഡിലെ റോഡാണ് ഗതാഗതത്തിന് പ്രയാസമായുള്ളത്.‌ഏലായോട് ചേർന്നുള്ള മുക്കോണി തോടിന്റെ ഒരു വശത്തുള്ള നെൽപ്പാടത്തിനരികിലാണ് റോഡുള്ളത്.മുടപുരം - മുട്ടപ്പലം റോഡിലെ മുടപുരം കലുങ്കിൽ നിന്നാണ് റോഡിന്റെ ആരംഭം.തോടിന്റെ മറുവശത്ത് കൂടിയാണ് ബസ് സർവീസുകൾ ഉള്ള ടാറിട്ട മുട്ടപ്പലം -കോളിച്ചിറ - ചിറയിൻകീഴ് റോഡ് കടന്നു പോകുന്നത്.എന്നാൽ അനേക വർഷങ്ങളായി റോഡ് പൊട്ടി പൊളിഞ്ഞ്,കാട് വളർന്ന്,മാലിന്യങ്ങൾ നിറഞ്ഞിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്ത അവസ്ഥയാണ്.എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സൈഡ് വാൾ വേണം

റോഡ് സഞ്ചാരയോഗ്യമാക്കിയാൽ മാത്രമേ ട്രാക്ടർ,ട്രില്ലർ തുടങ്ങിയ യന്ത്രങ്ങൾ നെൽപ്പാടത്ത് കൊണ്ടുവരാൻ കഴിയുകയുള്ളൂ. വിത്തും വളവും കീടനാശിനിയും മറ്റും കൊണ്ടുവരുന്നതിനും കൊയ്തെടുത്ത നെല്ല് തിരികെ കൊണ്ടുപോകുന്നതിനും അനേകം വാഹനങ്ങൾ ദിനവും വന്നുപോകേണ്ടതുണ്ട്.റോഡ് പുതുക്കി പണിത് സൈഡ് വാൾ കെട്ടി ടാർ ചെയ്യണമെന്നാണ് കർഷകരുടെയും പ്രദേശവാസികളുടെയും ആവശ്യം.

റോഡ് കാടുകയറിയ നിലയിൽ

യന്ത്രങ്ങൾ ഏലായിൽ ഇറക്കുന്നതിന് റാമ്പുകൾ നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്.റോഡിന്റെ ആദ്യ ഭാഗത്ത് കഷ്ടിച്ച് നടക്കാൻ കഴിയുമെങ്കിലും പിന്നീടുള്ള ഭാഗം കാടുകയറിയ അവസ്ഥയാണ്.കഴിഞ്ഞ സാമ്പത്തിക വർഷംപഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രന്റെ ശ്രമഫലമായി 10 ലക്ഷംരൂപ ചെലവഴിച്ച് റോഡിന്റെ കുറച്ച് ഭാഗത്ത് സൈഡ്‌വാൾ നിർമ്മിച്ചിട്ടുണ്ട്.

 മുടപുരം തെങ്ങുംവിള ഏലാറോഡ് പുതുക്കി പണിത് റാമ്പുകൾ നിർമ്മിക്കണമെന്നാണ് ജനപ്രതിനിധികളോടുള്ള ആവശ്യം - പി. കെ ഉദയഭാനു,പ്രസിഡന്റ്,ഡി.ബാബുരാജ്,സെക്രട്ടറി,മുടപുരം തെങ്ങുംവിള പാടശേഖര സമിതി