വരുമാനത്തിൽ തിരുവനന്തപുരം സെൻട്രൽ നമ്പർ 1

Wednesday 13 May 2026 12:02 AM IST

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവർഷം 319.21 കോടി യാത്രാ വരുമാനത്തോടെ കേരളത്തിൽ നമ്പർ വൺ ആയി സെൻട്രൽ റെയിൽവേ സ്റ്റേഷൻ. 2025 - 26 സാമ്പത്തിക വർഷത്തെ കണക്കാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ചത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് തലസ്ഥാനത്ത് ഓരോ ദിവസവും വന്നിറങ്ങുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്.

ദിനവും പതിനായിരക്കണക്കിന് ആളുകൾ വരികയും പോകുകയും ചെയ്യുന്നു. സെക്രട്ടേറിയറ്റും മറ്റ് സർക്കാർ ഓഫീസുകളും ഉള്ളതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തുന്നവർ നിരവധിയാണ്. ദേശീയപാതകളിൽ നടക്കുന്ന വികസന പ്രവർത്തനം കാരണം റോഡ് ഗതാഗതം ആളുകൾ ഒഴിവാക്കുന്നുണ്ട്. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിനേക്കാൾ ട്രെയിൻ യാത്ര സമയലാഭവും സാമ്പത്തിക ലാഭവുമാണ്. വന്ദേ ഭാരത് എക്‌സ്പ്രസ് പോലുള്ള ട്രെയിനുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും വരുമാനം ഉയരാൻ മറ്റൊരു കാരണമാണ്.

ചെറിയ യാത്രയ്ക്കും ട്രെയിൻ

ചെറിയ യാത്രകൾക്കും ഇപ്പോൾ കൂടുതൽ പേരും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരേക്കാൾ ജനറൽ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടുതലാണെന്ന് റെയിൽവേ അധികൃതർ പറയുന്നു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാതിരിക്കുന്നവരും ട്രെയിൻ മിസായി യാത്ര മുടങ്ങുന്നവരും കൂടുതലാണ്. ടിക്കറ്റ് എടുത്ത് ക്യാൻസൽ ചെയ്താൽ നിശ്ചിത സമയത്തിനുള്ളിലല്ലെങ്കിൽ അതിന് റീഫണ്ടില്ല.

വരുമാന വർദ്ധനവിന് പിന്നിൽ

സെക്രട്ടേറിയറ്റും മറ്റ് സർക്കാർ ഓഫീസും ഉള്ളത്

ടെക്‌നോപാർക്കിലേക്കുള്ള ഐ.ടി ജീവനക്കാർ

അന്താരാഷ്ട്ര വിമാനത്താവളമുള്ള നഗരം

വിനോദ സഞ്ചാരികൾ

തെക്കേ അറ്റത്തെ പ്രധാന സ്റ്റേഷനായതിനാൽ യാത്ര അവസാനിക്കുന്ന ഇടം