കാട്ടുമൃഗ ശല്യം: ചെല്ലഞ്ചിയിൽ കതിരിടാതെ നെൽക്കൃഷി
പാലോട്: താലൂക്കിലെ ഏറ്റവും വലിയ പാടശേഖരമായ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചി പാടത്ത് ഞാറ്റുപാട്ടിന്റെ ഈണം അന്യമാകുന്നു.അഞ്ചര ഏക്കർ പാടശേഖരമാണ് ചെല്ലഞ്ചിയിലുള്ളത്.നിലവിൽ ഇതിന്റെ മുക്കാൽ ഭാഗവും നിലം നികത്തി വാഴയും,മരച്ചീനിയും,വെറ്റില കൊടിയും നട്ടു.ബാക്കിയുള്ള പാടശേഖരം തരിശായി കിടക്കുകയാണ്.മിക്ക കർഷകരും കൃഷി നിറുത്തി.വർഷത്തിൽ മൂന്ന് പ്രാവശ്യമാണ് ഇവിടെ കൃഷി ചെയ്തിരുന്നത്.ഇടവിളയായി പച്ചക്കറികളും കൃഷി ചെയ്തിരുന്നു,അതും നിലച്ചമട്ടാണ്.പാടത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.പല കർഷകരും മനസില്ലാമനസോടെയാണ് കൃഷി നിറുത്തിയത്.പാടത്ത് വീണ്ടും കൃഷിയാരംഭിക്കണമെങ്കിൽ, പന്നി ശല്യം തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
മറ്രു പ്രശ്നങ്ങൾ
വാമനപുരം നദിയിൽ നിന്നാണ് കൃഷിക്കാവശ്യമായ വെള്ളമെത്തിച്ചിരുന്നത്.15 എച്ച്.പിയുടെ രണ്ട് പമ്പുസെറ്റുകൾ ഉണ്ടായിരുന്നെങ്കിലും അതിൽ ഒരെണ്ണം വർഷങ്ങൾക്കു മുൻപ് കേടായി.ഇത് നാളിതുവരെയും നന്നാക്കി വാങ്ങിയിട്ടില്ല.ഇതോടെ പാടത്ത് ജലദൗർലഭ്യം രൂക്ഷമായി
നിലം ഒരുക്കുന്നതിനും,നെല്ല് കൊയ്യുന്നതിനും തൊഴിലാളികളെ കിട്ടുന്നില്ല
വർഷങ്ങൾക്കു മുൻപ് കൃഷിഭവൻ മുഖേനേ ഒരു ട്രില്ലർ ചെല്ലഞ്ചിപാടത്തിനു കിട്ടിയിരുന്നു.അത് വാമനപുരം നദിയിൽ വീണതിനെ തുടർന്ന് പ്രവർത്തനരഹിതമായി
പാടശേഖരത്തിനു ചുറ്റും സംരക്ഷണവേലി സ്ഥാപിക്കാൻ കൃഷിമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് തുക അനുവദിച്ചു.എന്നാൽ പഞ്ചായത്ത് മുൻകൈയെടുക്കാത്തതിനാൽ അത് ലാപ്സായി. നാളിതുവരെയായിട്ടും ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ കൃഷി പ്രോത്സാഹിപ്പിക്കാൻ ഒരു പദ്ധതിയും തയ്യാറാക്കിയിട്ടില്ല