കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ളിലെ മലിനജലം റോഡിലേക്ക് ഒഴുകിയെത്തുന്നു
ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി
കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കുള്ളിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുകിയെത്തുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും സമീപസ്ഥാപന ഉടമകൾക്കും ബുദ്ധിമുട്ടാകുന്നു. വിസർജ്ജ്യങ്ങൾ ഉൾപ്പെടെയാണ് ഓടയിലൂടെ ഒഴുകിയെത്തുന്നത്.
ആര്യനാട് നിന്നും ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ അതിർത്തി മാർക്ക് ചെയ്തിരിക്കുന്നത് മലയിൻകീഴ് ഡിവിഷന്റെ കീഴിലുള്ള ആരോഗ്യവകുപ്പിന്റെ പരിധിയിലാണ്.
മുൻപ് റോഡിന് വശത്തുണ്ടായിരുന്ന ഓടയിലൂടെ കുളത്തുമ്പിൽ തോട്ടിലാണ് മാലിന്യം എത്തിയിരുന്നത്. ഈ ഓട അടഞ്ഞതോടെ മലിനജലമുൾപ്പെടെ റോഡിലേക്കൊഴുകുകയാണ്. മുൻപ് കെ.എസ്.ആർ.ടി.സി ബസ് സ്റ്രാൻഡിന്റെ പ്രവേശന കവാടത്തിന് സമീപത്തെ കഫെറ്റീരിയയ്ക്കായി കെട്ടിടം നിർമ്മിച്ച് വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ നിന്നുള്ള മലിനജലവും പ്രത്യേക പൈപ്പിലൂടെ ഈ ഓടയിലേക്കാണ് വിട്ടിരുന്നത്.
മഴ കാലത്താണ് ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. സ്കൂൾ കോളേജ് കുട്ടികളും മറ്റ് യാത്രക്കാരും നടന്നുപോകുമ്പോൾ മലിനജലം തെറിക്കുന്നതും പതിവാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോകളിലേക്ക് കയറേണ്ട ബസുകൾ ഇവിടെ തിരിയുന്ന സമയത്ത് കാൽനടയാത്രക്കാർ മാലിന്യ ജലത്തിലേക്ക് എടുത്തുചാടേണ്ട അവസ്ഥയാണ്.
ഇവിടെ വൈദ്യുതി ട്രാൻസ്ഫോർമറിന്റെ സമീപത്തുകൂടി പൂന്തോട്ടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളുണ്ടായിരുന്നെങ്കിലും പരാതികളുയർന്നതോടെ ട്രാൻസ്ഫോർമറിന് പുറകുവശത്ത് പൂന്തോട്ടം നിർമ്മിക്കാൻ തീരുമാനമായി.