നല്ലകാലം കാത്ത് കശുഅണ്ടി ഫാക്ടറികൾ

Sunday 31 May 2026 12:38 AM IST

കല്ലമ്പലം: പൂട്ടിക്കിടക്കുന്ന സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി തൊഴിലാളികൾ കടുത്ത ദുരിതത്തിലാണ്.മിനിമം ജോലി ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണം.ദൈനംദിന ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഇ.എസ്.ഐ ആശുപത്രിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ചികിത്സകളും ലഭ്യമാകുന്നതിനും തൊഴിൽദിനങ്ങൾ വർദ്ധിപ്പിക്കണം എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ. 60,000 ത്തോളം തൊഴിലാളികളാണ് അധികൃതരുടെ കനിവ് കാത്ത് കഴിയുന്നത്. എന്നാൽ കാത്തിരിപ്പു നീളുന്നതോടെ ചിലർ തൊഴിലുറപ്പ് ജോലികൾക്കും പോയിത്തുടങ്ങി.എത്രയുംവേഗം പൂട്ടിയ കശുഅണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

അടച്ചുപൂട്ടാൻ കാരണം

ഇരുപത്തെട്ടാംമൈലിലെ കാപ്പക്സ്‌ എന്ന കമ്പനി മാത്രമാണ് വല്ലപ്പോഴും പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാർ 2015 ഫെബ്രുവരിയിൽ 16 ശതമാനം ഇറക്കുമതി ചുങ്കം കൂട്ടിയതും, സംസ്ഥാന സർക്കാരിന്റെ കൂലി വർദ്ധനവിലെ പിഴവും തോട്ടണ്ടിയുടെ ലഭ്യതക്കുറവും ഉയർന്ന ഉത്പാദനവും താങ്ങാൻ കഴിയുന്നില്ല എന്ന കാരണത്താലാണ് ഫാക്ടറികൾ ഓരോന്നായി അടച്ചുപൂട്ടിയത്.

 ജില്ലയിൽ 94 ഫാക്ടറികളാണ് അടച്ചിട്ടിട്ടുള്ളത്.

യന്ത്രസാമഗ്രികൾ നശിച്ചു

യന്ത്രസാമഗ്രികൾ നശിച്ചു തുടങ്ങിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല. പൂട്ടിയ ഫാക്ടറികളിലെ യന്ത്ര സാമഗ്രികൾ കളവുപോയ സ്ഥിതിയുമാണ്. ചികിത്സയ്ക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ തൊഴിലാളികൾ. നിയമപ്രകാരം ഫാക്ടറികൾ പൂട്ടുമ്പോൾ കിട്ടേണ്ട വിരമിക്കൽ ആനുകൂല്യങ്ങളും ഇവർക്ക് ലഭിച്ചിട്ടില്ല.

 കേരളത്തിലെ മുഴുവൻ കശുഅണ്ടി ഫാക്ടറികളും സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കണം. മുഴുവൻ തൊഴിലാളികൾക്കും ജോലി നൽകി അവരുടെ ജീവിതനിലവാരം ഉയർത്തണം.

പ്രദീപ് ശിവഗിരി, കർഷകത്തൊഴിലാളി യൂണിയൻ,തിരുവനന്തപുരം ജില്ലാ സെക്രട്ടറി