എൻജി.കോളേജിലെ അക്രമം: കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥി ചികിത്സയിൽ

Sunday 31 May 2026 1:46 AM IST
ക്യാപ്ഷൻ : കണ്ണാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അൽ അമീൻ.

വെഞ്ഞാറമൂട്/പോത്തൻകോട്: വെഞ്ഞാറമൂട്ടിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ നടന്ന വാർഷികാഘോഷ,ബിരുദ ദാന ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥി ചികിത്സയിൽ. ശ്രീകാര്യം ചേങ്കോട്ടുകോണം സ്വാമിയാർമഠം ബൈത്തുൽ ആഷിക് വീട്ടിൽ അൽ അമീനാണ് (21) ഇടതുകണ്ണിന്റെ കോർണിയയും റെറ്റിനയും തകർന്നതോടെ കാഴ്ച നഷ്ടപ്പെട്ടത്. കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അൽ അമീൻ തിരുവനന്തപുരം കണ്ണാശുപത്രിയിലാണ് ചികിത്സയിലുള്ളത്.

സംഭവത്തിൽ ആലുന്തറ ആലുവിള വീട്ടിൽ വിഷ്ണുവിനെ (24) പൊലീസ് അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ 24നായിരുന്നു സംഭവം. കോളേജ് ഫെസ്റ്റിൽ പങ്കെടുക്കാൻ പുറത്തുനിന്നെത്തിയവരാണ് അക്രമം നടത്തിയത്. ഇവരുമായി അമീൻ തർക്കമുണ്ടായതാണ് പ്രകോപനത്തിന് കാരണം. പ്രതികൾ സംഘം ചേർന്ന് അമീനെ ഇടിവള കൊണ്ട് കണ്ണിലിടിക്കുകയായിരുന്നു. അൽ അമിന്റെ നെഞ്ചിലും മുതുകിലും മർദ്ദനത്തിന്റെ പാടുകളുണ്ട്. അഗ്രഭാഗം കൂർത്ത ഇടിവള കൊണ്ട് മൂക്കിന് ഇടതുവശത്തും ഇടത് പുരികത്തും പരിക്കുണ്ട്.

സംഭവശേഷം സഹപാഠികൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കണ്ണാശുപത്രിയിലുമെത്തിച്ചു. റെറ്റിന പൂർണമായി തകർന്നതിനെ തുടർന്ന് കണ്ണാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയും നടത്തി. മാതാവ് രോഗബാധിതയായി കിടപ്പിലാണ്. പിതാവ് അബ്ദുൾ ഗഫൂർ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. തുടർ ചികിത്സയ്‌‌ക്കായി തമിഴ്നാട്ടിലെ അരവിന്ദ് ഹോസ്പിറ്റലിലേക്ക് മാറ്റുമെന്ന്

ബന്ധുക്കൾ അറിയിച്ചു.

സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയും കോളേജ് അധികൃതരും വെഞ്ഞാറമൂട് പൊലീസിൽ കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെ പരാതി നൽകിയിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ശിവജിത്ത്, നിതിൻ,കാശിനാഥ് ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്.ഐമാരായ മോനിഷ്.എം.അംബരീഷ്,ഷമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.