ട്രെൻഡ്...ട്രെൻഡേ... സ്‌കൂൾ വിപണി ഉണർന്നു
തൃശൂർ: കോക്കോമെലൺ കഥാപാത്രങ്ങൾ, ഡോറ ബുജി, ഫാന്റം, സ്‌പൈഡർമാൻ തുടങ്ങി കുട്ടി വൈബിനൊപ്പം നിന്ന് ജില്ലയിലെ സ്‌കൂൾ വിപണി നേരത്തെ ഉണർന്നു. നോട്ടുബുക്കുകളിലും ബാഗുകളിലും കുടകളിലുമെല്ലാം ട്രെൻഡോട് ട്രെൻഡ്. സ്‌കൂളിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ കുടുംബത്തോടെ ആളുകൾ എത്തിത്തുടങ്ങി. സാധനങ്ങൾ പരമാവധി സ്റ്റോക്ക് ചെയ്തും അവയെല്ലാം കടകൾക്ക് പുറത്ത് നടപ്പാതകളിൽ വരെ തട്ടിട്ട് നിരത്തിയുമെല്ലാം ഒരൊറ്റ കുടക്കീഴിൽ എല്ലാം ഇവിടെ കിട്ടുമെന്ന് ആളുകളെ തോന്നിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ.
കിടിലം കുടകളും മഴക്കോട്ടും
പ്രമുഖ കമ്പനികളുടെ കുടകളാണ് വിൽപ്പനയിൽ മുന്നിൽ. കുട്ടികൾക്കുള്ള കളർ കുടകളുടെ വില 99 രൂപ മുതൽ 1,000 രൂപവരെയാണ്. രണ്ടും മൂന്നും നാലും മടക്കുകളുള്ള കുടകളും കാലൻ കുടകളും സജീവം. കാർട്ടൂണുകളുള്ള കുടകളാണ് കുട്ടികൾക്ക് പ്രിയം.
കുട്ടികൾക്കായി മഴക്കോട്ടുകളും ജാക്കറ്റുകളും വിപണിയിലുണ്ട്. ഇവിടെയും താരം കാർട്ടൂണുകൾ ഉള്ളവ തന്നെ.
ബാഗാണ് താരം
സ്‌കൂൾ വിപണിയിലെ താരം ഇത്തവണയും ബാഗുകൾ തന്നെ. സ്‌പൈഡർമാന്റെയും ഡോറേയുടെയുമടക്കം കാർട്ടൂൺ പതിച്ചവ. വലുതും ചെറുതുമായ ബാഗുകൾ 399 മുതൽ 1,000 രൂപയ്ക്കു മുകളിൽ വരെ. ചെറിയ ടിഫിൻ ബാഗുകൾക്കും ആവശ്യക്കാരേറെ. പ്ലാസ്റ്റിക്കിന്റെയും സ്റ്റീലിന്റെയും വാട്ടർ ബോട്ടിലുകൾക്ക് 30 മുതൽ 300 വരെയാണ് വില.
നോട്ട് ബുക്ക്
സബ്‌സിഡി നിരക്കിൽ നോട്ടുബുക്കുകൾ വിൽക്കുന്ന സ്ഥാപനങ്ങളുമുണ്ട്. സൗജന്യ സമ്മാനമായി നോട്ട് ബുക്ക് വിൽക്കുന്ന കടകളമേറെ. 200 പേജുള്ള 10 നോട്ട് ബുക്ക് വാങ്ങുന്നവർക്ക് 12 ബുക്കുകൾ സൗജന്യം...10 ബുക്കിന് അഞ്ച് നോട്ട് ബുക്ക് സൗജന്യം..ബോക്‌സ് മുതൽ നെയിംസ്ലിപ്പ് വരെ സൗജന്യം തുടങ്ങിയ ഓഫറുകൾ വേറെ.
പായ്ക്കറ്റ് കണക്കിലാണ് പേനകളും പെൻസിലും. ഇൻസ്ട്രുമെന്റ് ബോക്‌സുകൾക്ക് 60 മുതൽ 250 വരെയാണ് വില.
വില വിവരം
ബാഗ് 399 രൂപ മുതൽ ബുക്ക് 10 മുതൽ വാട്ടർ ബോട്ടിൽ (പ്ലാസ്റ്റിക്) 50 മുതൽ വാട്ടർ ബോട്ടിൽ (സ്റ്റീൽ) 100 മുതൽ ബോക്‌സ് 50 മുതൽ പൗച്ച് 20 മുതൽ പെൻസിൽ പായ്ക്കറ്റ് 39 മുതൽ പേന പായ്ക്കറ്റ് 25 മുതൽ