വീടിനടുത്ത് കുളക്കരയിൽ നിന്ന് കടുവയുടെ അലർച്ച, കെട്ടിയിട്ട പോത്തിനെ തിന്നു

Monday 18 May 2026 9:20 AM IST

സുൽത്താൻ ബത്തേരി: ചീരാൽ മുത്താച്ചികുനിയിലെ ജനവാസമേഖലയിലിറങ്ങി ജനങ്ങൾക്ക് ഭീഷണിയായി മാറിയ കടുവയെ പിടികൂടുന്നതിനായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയില്ല. അതെ സമയം മേഖലയിൽ മൃഗത്തിന്റ സാന്നിദ്ധ്യം കഴിഞ്ഞദിവസവും സ്ഥിരികരിക്കുകയുണ്ടായി. കൂട് സ്ഥാപിച്ചതിന് സമീപത്തുള്ള കാനാട്ടപട്ട് രാമചന്ദ്രന്റെ വീടിന് സമീപത്തുള്ള കുളക്കരയിൽ ഇന്നലെ രാവിലെയാണ് കടുവയുടെ അലർച്ച പ്രദേശവാസികൾ കേട്ടത്.

പകൽ സമയങ്ങളിലാണ് കടുവ ജനവാസമേഖലയിലിറങ്ങുന്നത് .കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് മുത്താച്ചികുനിയിലെ ബൈജേഷ് ബാബുവിന്റെ രണ്ട് പോത്തുകളെയും ആക്രമിച്ചത്. ഇതിൽ ഒരു പോത്തിനെ ഭാഗികമായി തിന്നുകയും ചെയ്തു. പോത്തിനെ മേയ്ക്കുന്നതിനായി വയലിൽ കൊണ്ടുപോയി കെട്ടിയിട്ടിടത്ത് നിന്നാണ് കടുവ പിടികൂടിയത്.

സാധാരണ രാത്രികാലങ്ങളിലാണ് വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാറ്. എന്നാൽ കഴിഞ്ഞ ദിവസം പോത്തിനെ പിടികൂടിയതും ഇന്നലെ ജനവാസമേഖലയിൽനിന്ന് ഇതിന്റെ അലർച്ച കേട്ടതുമെല്ലാം പകലാണ്. ഇതിൽ നിന്ന് കടുവ പകൽ സമയവും മേഖലയിൽ തന്നെ തങ്ങുന്നതായിട്ടാണ് പ്രദേശവാസികൾ പറയുന്നത്.

ഇന്നലെ രാവിലെ അലർച്ച കേട്ടതായി നാട്ടുകാർ പറയുന്നുണ്ടങ്കിലും കടുവയുടെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടില്ല. ബുധനാഴ്ച പോത്തിനെ പിടികൂടിയതിന്റെ തൊട്ടടുത്ത ദിവസവും പോത്തിന്റെ ശരീരാവശിഷ്ടം ഭക്ഷിക്കുന്നതിനായി കടുവ എത്തിയിരുന്നു. എന്നാൽ കൂട് വെച്ചതിന് ശേഷം കൂടിന്റെ സമീപത്തേയ്ക്ക് എത്തിയതായി കാണുന്നില്ല.

മുത്താച്ചികുനിയിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറിയാൽ മുണ്ടക്കൊല്ലി വനമേഖലയാണ്. ഇവിടെ നിന്നായിരിക്കാം കടുവ ജനവാസമേഖലയിലേയ്ക്ക് എത്തുന്നത്. മുത്താച്ചികുനി മുണ്ടക്കൊല്ലി ഭാഗങ്ങളിൽ കൂടുതലും ക്ഷീര കർഷകരാണ്. കന്നുകാലി വളർത്തി ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവരാണ്. പോത്ത്,പശു തുടങ്ങിയവയെയാണ് കടുവ പിടികൂടുന്നത് എന്നതിനാൽ ഇവയെ വളർത്തുന്ന കർഷകരാണ് ആകെ ഭീതിയിലായിരിക്കുന്നത്. വളർത്തുമൃഗങ്ങളെ പിടികൂടാനെത്തുന്ന കടുവ ഇനി മനുഷ്യരെയും ആക്രമിക്കുമെന്ന് ഭയന്നാണ് കഴിയുന്നത്. കടുവയെ ഭയന്ന് വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതിന് ആരും പുറത്ത് കെട്ടാറില്ല.