'ബുധനാഴ്‌ച സമയം അവസാനിക്കും'; ഇറാനിൽ വീണ്ടും ബോംബിടുമെന്ന ഭീഷണിയുമായി ട്രംപ്

Saturday 18 April 2026 12:17 PM IST

വാഷിംഗ്‌ടൺ: ബുധനാഴ്‌ചയ്ക്കുളളിൽ ഇറാനുമായി ദീർഘകാല കരാറുണ്ടാക്കിയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിലെത്തിയില്ലെങ്കിൽ ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യുഎസ് ഉപരോധം തുടരുമെന്നും ട്രംപ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'ഒരുപക്ഷേ ഞാൻ അത് നീട്ടില്ലായിരിക്കാം, എന്നാൽ ഉപരോധം തുടരും. നിർഭാഗ്യവശാൽ വീണ്ടും ബോംബുകൾ വർഷിക്കേണ്ടിയും വരും'- എന്നാണ് അരിസോണയിൽ നിന്ന് വാഷിംഗ്‌ടണിലേയ്ക്ക് മടങ്ങുന്നതിനിടെ വ്യോമസേനയിലെ മാദ്ധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്.

അധികം വൈകാതെ ഇരുരാജ്യങ്ങളും സമാധാന കരാറിൽ എത്തിച്ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനടുത്തേക്ക് എത്തിയെന്ന് ട്രംപ് അറിയിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നിരുന്നു. ഹോർമുസ് പ്രതിസന്ധി അവസാനിച്ചെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇറാന് നന്ദിയും രേഖപ്പെടുത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ ഇനി ഒരിക്കലും അടയ്ക്കില്ലെന്നും ഒരിക്കലും ലോകത്തിനെതിരെ ആയുധമാക്കില്ലെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.

വെടിനിറുത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് കടക്കാമെന്നാണ് ഇറാൻ അറിയിച്ചത്. യുഎസിന്റെ സഹായത്തോടെ ഹോർമുസിലെ നാവിക മൈനുകൾ ഇറാൻ നീക്കിത്തുടങ്ങിയെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. സൗദി, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുടെ ഇടപെടൽ ആണ് ഹോർമുസ് തുറക്കുന്നതിൽ നിർണായകമായത്.

ഈ മാസം എട്ടിന് നിലവിൽ വന്ന ഇറാൻ- യുഎസ് വെടിനിറുത്തലിന്റെ കാലാവധി 21നാണ് അവസാനിക്കുന്നത്. അതിനുമുമ്പേ കരാറിലെത്താൻ മദ്ധ്യസ്ഥ രാജ്യങ്ങൾ തീവ്രശ്രമം തുടരുകയാണ്. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഉടൻ ചർച്ച നടക്കുമെന്നും സൂചനയുണ്ട്.