കാറുകള്‍ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിവാക്കി ആളുകള്‍; നിസാര തുകയ്ക്ക് നല്‍കിയിട്ടും കച്ചവടം നടക്കുന്നില്ല

Monday 01 June 2026 7:18 PM IST

ഇറാനിലെ യുദ്ധവും ലോകത്താകമാനം രൂപപ്പെട്ട പ്രതിസന്ധിയും വിവിധ രാജ്യങ്ങളെ പലരീതിയിലാണ് ബാധിച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ് പലയിടത്തും. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ അല്ലെങ്കില്‍ തന്നെ പ്രതിസന്ധി ശക്തമായിരുന്നു, പുതിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ സ്ഥിതി കൂടുതല്‍ മോശമായതോടെ ആളുകളുടെ നടുവൊടിയുന്ന സ്ഥിതിയാണ്. പെട്രോള്‍ വിലയിലെ കുതിപ്പാണ് എല്ലാത്തിനും അടിസ്ഥാനം.

ഒരിടയ്ക്ക് 400 കടന്ന പെട്രോള്‍ വില, സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ കാരണം നേരിയ കുറവ് വന്നിരുന്നു. പെട്രോളിന് 381 രൂപയും ഡീസലിന് 380 രൂപയുമാണ് ലിറ്ററിന് പാകിസ്ഥാനികള്‍ നല്‍കുന്ന വില. ഇന്ധന വില കുത്തനെ കൂടിയതോടെ ആളുകള്‍ കാറുകള്‍ നിരത്തിലിറക്കാത്ത സ്ഥിതിയുണ്ട്. ഇരുചക്രവാഹനങ്ങളില്‍ പോലും പെട്രോള്‍ നിറയ്ക്കാനും വാഹനം ഉപയോഗിക്കാനും ആളുകള്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് പാകിസ്ഥാനിലുള്ളത്.

ഇന്ധന വില ഇപ്രകാരം കുതിക്കുന്നതിനാല്‍ കാറുകള്‍ വിറ്റ് ഒഴിവാക്കുകയാണ് നിരവധി ആളുകള്‍. എന്നാല്‍ വന്‍ വിലക്കിഴിവില്‍ നല്‍കിയാല്‍ പോലും കാറുകള്‍ വാങ്ങാന്‍ ആളുകളെ കിട്ടുന്നില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. പുതിയ കാറുകളുടെ വില്‍പ്പനയേയും ബാധിച്ചിട്ടുണ്ട് പ്രതിസന്ധി. പാകിസ്ഥാനിലെ വിലക്കയറ്റവും അതിരൂക്ഷമായിരിക്കുകയാണ്. ഇന്ധനവില കൂടിയതോടെ ബസ് ചാര്‍ജും, ഭക്ഷണ സാധനങ്ങളുടെ വിലയും ഉള്‍പ്പെടെ സര്‍വ്വതിനും വില കൂടി. രാജ്യത്തെ പണപ്പെരുപ്പം 300 ശതമാനത്തോളം ഉയര്‍ന്നതോടെ പാവപ്പെട്ടവരും ഇടത്തരക്കാരും നട്ടംതിരിയുകയാണ്.