ഇന്ത്യ ഇന്ധന അടിയന്തരാവസ്ഥയിലേക്ക്; നേരിടുന്ന വെല്ലുവിളികള്‍ ഇങ്ങനെ

Wednesday 20 May 2026 12:26 AM IST

ക്രൂഡോയിലും രൂപയും വെല്ലുവിളി

കൊച്ചി: കുതിച്ചുയരുന്ന ക്രൂഡോയില്‍ വിലയും റെക്കാഡുകള്‍ പുതുക്കി മൂക്കുകുത്തുന്ന രൂപയും ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി അതിരൂക്ഷമാക്കുന്നു. ഇറാന്‍ യുദ്ധം തുടങ്ങിയതിന് ശേഷം മൂന്ന് മാസമായി ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ തുടരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അഞ്ച് ദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ലിറ്ററിന് നാല് രൂപയിലധികം വര്‍ദ്ധിച്ചതോടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യസാധനങ്ങള്‍ക്ക് വിലക്കയറ്റം രൂക്ഷമാകും. ചരക്ക്, യാത്രാ ഗതാഗത ചെലവില്‍ പത്ത് ശതമാനത്തിലധികം വര്‍ദ്ധന വരും ദിവസങ്ങളിലുണ്ടായേക്കും. ഇന്ധന അനിശ്ചിതത്വം കണക്കിലെടുത്ത് വിമാന ഇന്ധനം, പാചക വാതകം, രാസവളം തുടങ്ങിയവയുടെ വില കമ്പനികള്‍ വര്‍ദ്ധിപ്പിച്ചേക്കും. യുദ്ധം നീണ്ടാല്‍ ഉത്പാദനം നിറുത്തിവെക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്നും ആശങ്കയുണ്ട്.

രൂപ@96.53

ക്രൂഡോയില്‍@110ഡോളര്‍

റെക്കാഡ് ഇടിവ് തുടര്‍ന്ന് രൂപ

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ക്രൂഡോയില്‍ വിലക്കുതിപ്പും രൂപയുടെ തകര്‍ച്ച രൂക്ഷമാക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 25 പൈസ നഷ്ടത്തോടെ 96.53ല്‍ എത്തി റെക്കാഡിട്ടു. നടപ്പുവര്‍ഷം രൂപയുടെ മൂല്യത്തില്‍ ആറ് ശതമാനം ഇടിവാണുണ്ടായത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി.തുടര്‍ച്ചയായ ആറാം ദിവസമാണ് രൂപയുടെ മൂല്യത്തകര്‍ച്ച നേരിടുന്നത്.

നിയന്ത്രണം ശക്തമാകും

ഇറക്കുമതി ചെലവിലെ കനത്ത വര്‍ദ്ധന കണക്കിലെടുത്ത് ഇദ്ധന ഉപഭോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചേക്കും. വിദേശ യാത്രകളും സ്വര്‍ണം, വെള്ളി എന്നിവയുടെ വാങ്ങല്‍ നിരുത്സാഹപ്പെടുത്താനും ആലോചനയുണ്ട്. പ്രതിസന്ധി തീരുന്നതു വരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിക്കാന്‍ സ്വകാര്യ കമ്പനികളെയും പ്രേരിപ്പിക്കും. ഇന്ധന ഉപഭോഗം പരമാവധി കുറച്ച് വില വര്‍ദ്ധനയില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് ശ്രമം.

വെല്ലുവിളി

കരുതല്‍ ഇന്ധന ശേഖരം കുറയുന്നു

വിദേശ വ്യാപാര കമ്മിയിലെ വര്‍ദ്ധന

നാണയപ്പെരുപ്പ ഭീഷണി ശക്തം

വിദേശ നാണയ ശേഖരവും ഇടിയുന്നു