പലിശ നിരക്ക് കുത്തനെ കൂട്ടാന്‍ റിസര്‍വ് ബാങ്ക്; കാത്തിരിക്കണമെന്ന് ധനകാര്യ വിദഗ്ദ്ധര്‍

Wednesday 27 May 2026 12:33 AM IST

വെല്ലുവിളിയായി നാണയപ്പെരുപ്പം

റിസര്‍വ് ബാങ്ക് ധന നയം ജൂണ്‍ അഞ്ചിന്

കൊച്ചി: ഇന്ധന വിലയിലെ കുതിപ്പ് നാണയപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമാക്കിയതിനാല്‍ മുഖ്യ പലിശ നിരക്ക് റിസര്‍വ് ബാങ്ക് വര്‍ദ്ധിപ്പിച്ചേക്കും. രണ്ടാഴ്ചയ്ക്കിടെ പൊതുമേഖല എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് എട്ടു രൂപയിലധികം വര്‍ദ്ധിപ്പിച്ചതോടെ ഭക്ഷ്യ, ഗതാഗത ചെലവുകള്‍ കുത്തനെ കൂടുന്നതാണ് പ്രധാന വെല്ലുവിളി. ജൂണ്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന റിസര്‍വ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തില്‍ മുഖ്യ പലിശയായ റിപ്പോ കാല്‍ ശതമാനം വര്‍ദ്ധിപ്പിച്ച് 5.5 ശതമാനമാക്കിയേക്കും. 2025 ഫെബ്രുവരി മാസത്തിന് ശേഷം പലിശയില്‍ മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ ആറില്‍ നിന്ന് 15 ശതമാനമായി വര്‍ദ്ധിപ്പിച്ചതും നാണയപ്പെരുപ്പം കൂടാന്‍ ഇടയാക്കും.

ആഗോള ധനകാര്യ അനിശ്ചിതത്വങ്ങളിലും വിദേശ നിക്ഷേപ പിന്മാറ്റത്തിലും കനത്ത തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് സ്ഥിരത പകരുന്നതിനും പലിശ വര്‍ദ്ധന സഹായമായേക്കും. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങിയതിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി റെക്കാഡുകള്‍ ഭേദിച്ച് താഴേക്ക് നീങ്ങുകയാണ്. ഗള്‍ഫ് മേഖയിലെ ഇറാന്റെ ആക്രമണങ്ങളും ഹോര്‍മുസ് ഇടനാഴിയിലെ തടസങ്ങളും ഇന്ധന ഇറക്കുമതി ചെലവ് ഗണ്യമായി ഉയര്‍ത്തിയതാണ് രൂപയ്ക്ക് സമ്മര്‍ദ്ദം ശക്തമാക്കിയത്.

നാണയപ്പെരുപ്പം അഞ്ച് ശതമാനം കടന്നേക്കും

ഭക്ഷ്യ, ഇന്ധന, സ്വര്‍ണ വിലയിലുണ്ടായ വര്‍ദ്ധന ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിന് മുകളില്‍ എത്തിച്ചേക്കും. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ദ്ധന ഗതാഗത, ഉത്പാദന ചെലവുകള്‍ കുത്തനെ കൂട്ടുകയാണ്.

കാത്തിരിക്കണമെന്ന് ധനകാര്യ വിദഗ്ദ്ധര്‍

ഇന്ധന വില വര്‍ദ്ധനയുടെ പൂര്‍ണമായ പ്രതിഫലനം വിപണിയില്‍ ദൃശ്യമാകാന്‍ സമയമെടുക്കുമെന്നതിനാല്‍ തിരക്കിട്ട് റിസര്‍വ് ബാങ്ക് പലിശ കൂട്ടരുതെന്ന് ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നു. ഉത്പന്ന ലഭ്യതയിലെ പ്രശ്‌നങ്ങളാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. വിപണിയിലെ പണ ലഭ്യത നിയന്ത്രിക്കുന്നതിലൂടെ നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.

നിലവിലെ റിപ്പോ നിരക്ക് - 5.25 ശതമാനം