
ബംഗളൂരു: ബംഗളൂരുവിൽ ഭക്ഷണ വിഭവങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഹോട്ടൽ ഉടമകൾ. തൊഴിലാളികളുടെ മിനിമം വേതന നിരക്ക് വർദ്ധിപ്പിച്ചതും പാചകവാതക ഇന്ധന വിലക്കയറ്റവും തിരിച്ചടിയായതാണ് കാരണം. മെനുവിലെ മിക്ക ഭക്ഷണ വിഭവങ്ങൾക്കും വില കൂടുമെന്നാണ് ഹോട്ടലുടമകളുടെ മുന്നറിയിപ്പ്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ മസാലദോശ, ബിരിയാണി ഉൾപ്പെടെയുള്ള ജനപ്രിയ വിഭവങ്ങൾക്ക് സാധാരണക്കാർക്ക് കൂടുതൽ തുക നൽകേണ്ടി വരും.
നിലവിൽ 50 രൂപയുള്ള ഇഡ്ഡ്‌ലി സെറ്റിന് 80 രൂപയും, 85 രൂപയുള്ള മസാലദോശയ്ക്ക് 150 രൂപയും വരെ ഈടാക്കേണ്ടി വരും. കൂടാതെ ഊണിന് 300 രൂപ ബിരിയാണിക്ക് 500 രൂപ നിരക്കിലേക്ക് വില ഉയരുമെന്നും കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് ജി.കെ ഷെട്ടി വ്യക്തമാക്കി.
തൊഴിലാളികളുടെ മിനിമം വേതന നിരക്ക് 60 ശതമാനത്തോളം വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം തൊഴിലാളികൾക്ക് ആശ്വാസമായെങ്കിലും ഹോട്ടൽ മേഖലയ്ക്ക് ഇത് താങ്ങാനാകാത്ത ബാധ്യതയാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ബംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 110 രൂപയായി ഉയർന്നതും എൽപിജി സിലിണ്ടറുകളുടെ വില 1884 രൂപയിൽ നിന്ന് 3152 രൂപയാക്കി വർദ്ധിപ്പിച്ചയും ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി.
ചെറുകിട ഹോട്ടലുകൾക്ക് ഈ അധിക ബാധ്യത താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയോ മാത്രമാണ് ഇവരുടെ മുന്നിലുള്ള ഏക വഴി. തൊഴിലാളികളുടെ ശമ്പള പരിഷ്കരണത്തിൽ ഇളവ് നൽകണമെന്ന ഹോട്ടലുടമകളുടെ ആവശ്യം സർക്കാർ തള്ളിയതോടെ പൊതുജനങ്ങളുടെ പോക്കറ്റ് കീറുമെന്നുറപ്പായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |