രാജ്യത്തെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ എത്തുന്നു; ആദ്യഘട്ടത്തിൽ അയോദ്ധ്യയും വാരാണസിയും
ന്യൂഡൽഹി: കൊച്ചിയിലെ വിജയത്തിന് പിന്നാലെ രാജ്യത്തെ 18 നഗരങ്ങളിലേക്ക് കൂടി വാട്ടർ മെട്രോ സർവ്വീസ് വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്.
ഘട്ടം ഘട്ടമായായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ഗുവാഹത്തി, ശ്രീനഗർ, പാറ്റ്ന, വാരണസി, അയോദ്ധ്യ, പ്രയാഗ്‌രാജ് എന്നീ നഗരങ്ങളിലാണ് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ ആസമിലെ തേജ്പൂർ, ദിബ്രുഗഡ് എന്നീ നഗരങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.നിലവിലുള്ള ജലപാതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും വാട്ടർ മെട്രോ സംവിധാനം ഒരുക്കുക എന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കി.
സാധാരണ മെട്രോ റെയിൽ പദ്ധതികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ ഇത് നടപ്പിലാക്കാൻ സാധിക്കുമെന്നതാണ് പ്രധാന ആകർഷണം. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഒരു യാത്രാസംവിധാനമായിരിക്കും ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി 'നാഷണൽ വാട്ടർ മെട്രോ പോളിസി 2026' ഔദ്ധ്യോഗികമായി അവതരിപ്പിച്ചു.
വിവിധ മന്ത്രാലയങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ത്യയിലുടനീളമുള്ള നഗര ജലഗതാഗത ഓപ്ഷനുകൾക്കായി ഒരു ദേശീയ ചട്ടക്കൂട് രൂപീകരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തം, പൂർണമായും സംസ്ഥാന ധനസഹായത്തോടെയുള്ള പ്രോജക്ടുകൾ, പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ്, പൂർണ്ണമായും കേന്ദ്ര ധനസഹായത്തോടെയുള്ള പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഫണ്ടിംഗ് മോഡലുകളാണ് മന്ത്രാലയം പരിഗണിക്കുന്നത്.