സിബിഎസ്ഇ ഞങ്ങൾക്ക് വേണ്ടേ വേണ്ട; കടുത്ത തീരുമാനവുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും
ന്യൂഡൽഹി: പ്ലസ് ടു പരീക്ഷയിലെ മൂല്യനിർണയത്തിൽ പൊരുത്തക്കേടുണ്ടെന്ന് സമ്മതിച്ച് സിബിഎസ്ഇ. ഉത്തരക്കടലാസുകളുടെ പകർപ്പ് മാറിനൽകിയെന്ന ഒരു വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെയാണ് തെറ്റുപറ്റിയെന്ന് സിബിഎസ്ഇ സമ്മതിച്ചത്. തെറ്റുസമ്മതിച്ച് സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് മെയിൽ അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഫിസിക്‌സ് ഉത്തരക്കടലാസ് പകർപ്പിലെ കൈയക്ഷരം തന്റേതല്ലെന്ന് വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർത്ഥി സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിച്ചതോടെയാണ് വീഴ്ച പുറത്തറിഞ്ഞത്. തന്റേതെന്ന പേരിൽ മറ്റാരുടേയോ ഉത്തരക്കടലാസാണ് മൂല്യനിർണയം നടത്തിയതെന്ന് വിദ്യാർത്ഥി ആശങ്കപ്പെടുന്നു. സ്കാനിംഗ് സമയത്ത് പേപ്പർ മാറിയെന്നാണ് സംശയം. ഫിസിക്‌സിൽ പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞെന്ന് വേദാന്ത് പറയുന്നു. മേയ് 19ന് അപേക്ഷിച്ച വേദാന്തിന് 23ന് പകർപ്പ് ലഭിച്ചിരുന്നു. രക്ഷിതാക്കൾ സി.ബി.എസ്.ഇയ്‌ക്ക് പരാതി നൽകി.ഇതിനുപിന്നാലെ മറ്റുചില വിദ്യാർത്ഥികളും സമാനപരാതിയുമായി രംഗത്തെത്തി.
ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്‌ത് കമ്പ്യൂട്ടറിൽ മൂല്യനിർണയം നടത്തുന്ന ഓൺസ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ പിഴവുമൂലം ഇംഗ്ളീഷ്, മാത്‌സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്‌സ് വിഷയങ്ങൾക്കാണ് കൂടുതൽ അപേക്ഷ വന്നത്. പാഠപുസ്തകം വായിച്ച് പഠിച്ച് സ്വന്തം വാക്യത്തിൽ ഉത്തരമെഴുതിയ വിദ്യാർത്ഥികൾക്ക് എഴുതിയിരിക്കുന്നത് ശരിയുത്തരമാണെങ്കിലും പൂജ്യം മാർക്കാണ് നൽകിയിരുന്നതെന്നും വിദ്യാർത്ഥികൾ പരാതി പറയുന്നുണ്ട്. ആൻസർ കീയിൽ നൽകിയിരിക്കുന്ന അതേരീതിയിൽ ഉത്തരം എഴുതാത്തതുകൊണ്ടായിരിക്കാം മാർക്ക് നഷ്ടമായതെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഒരുതരത്തിലും ന്യായീകരിക്കാനാവാത്തതാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
പുനർമൂല്യനിർണത്തിനുള്ള നടപടിക്രമങ്ങളിൽ പിഴവുകൾ ഉണ്ടെന്ന് സമ്മതിച്ച സിബിഎസ്ഇ മൂല്യനിർണയത്തിൽ പിഴവുണ്ടെന്ന് ഇതുവരെ സമ്മതിച്ചിട്ടില്ല. ഉയർന്ന മാർക്ക് പ്രതീക്ഷിച്ച പലർക്കും കഷ്ടിച്ച് കടന്നുകൂടാനുളള മാർക്ക് മാത്രമാണ് ലഭിച്ചത്. ഇത് തങ്ങളുടെ തുടർ പഠനത്തെ ബാധിക്കുമോ എന്ന ആശങ്കയും വിദ്യാർത്ഥികൾക്കുണ്ട്. ഈ വർഷം മുതൽ പത്താംക്ലാസിലും ഓൺ സ്ക്രീൻ മാർക്കിംഗ് നടത്തുമെന്ന പ്രഖ്യാപനം പത്താംക്ളാസ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. മൂല്യനിർണയത്തിലെ പിഴവുകൾ പുറത്തുവന്നതോടെ മക്കളെ സിബിഎസ്ഇയിൽ നിന്ന് മറ്റ് സിലബസുകളിലേക്ക് മാറ്റുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.