പോക്കറ്റ് കീറും! പെട്രോളിനും ഡീസലിനും പിന്നാലെ സിഎൻജിക്കും വിലകൂട്ടി, വർദ്ധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ
ന്യൂഡൽഹി: രാജ്യത്ത് സിഎൻജി വിലയിൽ വീണ്ടും വർദ്ധനവ്. കിലോഗ്രാമിന് 2 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിൽ ഉണ്ടാകുന്ന നാലാമത്തെ വർദ്ധനവാണിത്. പുതുക്കിയ നിരക്ക് ഇന്ന് രാവിലെ 6 മുതൽ പ്രാബല്യത്തിൽ വന്നു.
അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർദ്ധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനികൾ വ്യക്തമാക്കി. യുഎസ്-ഇറാൻ സംഘർഷത്തിനിടയിൽ ആഗോള എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഇത് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
ഇതിന്റെ ഫലമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച മാത്രം പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർദ്ധിപ്പിച്ചു. മെയ് 15 ന് ശേഷം മാത്രം ഇന്ധനവിലയിൽ 7.50 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ധനവില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന സൂചന. ആഗോളതലത്തിൽ ക്രൂഡ് ഓയിലിന് വില കൂടിയതുമൂലമുള്ള നഷ്ടം നികത്തുന്നതിനൊപ്പം പാചകവാതകം ഉൾപ്പെടെയുള്ളവയ്ക്ക് മുൻപുണ്ടായ നഷ്ടം കൂടി ഈടാക്കാനാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ശ്രമം.
വില വർദ്ധിപ്പിക്കുന്നതിന് മുൻപ് എണ്ണക്കമ്പനികൾക്ക് പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നതായും നിലവിലെ വിലവർദ്ധനവിലൂടെ അത് 600 കോടി രൂപയായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കി.