നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുതല കടിച്ചിഴച്ച് കൊണ്ടുപോയി; തെരച്ചിൽ മണിക്കൂറുകൾ പിന്നിടുന്നു

Thursday 21 May 2026 4:18 PM IST

ലക്‌നൗ: ഉത്തർ പ്രദേശിൽ മുതലയുടെ ആക്രമണത്തിൽ കാണാതായ യുവാവിനെ കണ്ടെത്താനായില്ല. സരയൂ നദിയിൽ കുളിക്കാനിറങ്ങിയ ഗ്രേറ്റർ നോയിഡ സ്വദേശി ദീപക് ശർമയെ (30) ആണ് കാണാതായത്. മുതല ഇയാളെ കടിച്ചുവലിച്ചുകൊണ്ട് പോവുകയായിരുന്നു. ഉടൻതന്നെ ബോട്ട് ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ലക്‌നൗവിലെ ദുരന്ത നിവാരണ സേന അംഗങ്ങളും തെരച്ചിൽ നടത്തുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവിനെ കാണാതായത്. ഭാര്യാമാതാവ് ഊർമിള ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിൽ എത്തിയതായിരുന്നു ദീപക്. മൃതദേഹം ദഹിപ്പിക്കാനായി നദീതീരത്ത് ചിതയൊരുക്കാൻ സഹായിച്ച ശേഷം നദിയിൽ കുളിക്കാനിറങ്ങിയതിനിടെയാണ് ദീപക്കിന് നേരെ മുതലയുടെ ആക്രമണമുണ്ടായത്. വെള്ളത്തിൽ നിന്ന് അപ്രതീക്ഷിതമായി പൊങ്ങിവന്ന മുതല യുവാവിന്റെ തലയിൽ കടിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു.

നിമിഷനേരത്തിനുള്ളിലാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെ വള്ളക്കാരും ചേർന്ന് ഉടൻതന്നെ യുവാവിനായി തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വിശദ പരിശോധനയ്‌ക്കായി ലക്‌നൗവിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയെ ജില്ലാ ദുരന്ത നിവാരണ സേന വിളിക്കുകയായിരുന്നു.