സ്യൂട്ട് ധരിച്ച് വിജയ് , തമിഴകത്ത് സി.എം കോമ്പോ തരംഗം
ചെന്നൈ: മുഖ്യമന്ത്രിയായ ശേഷം സി. ജോസഫ് വിജയ് ധരിക്കുന്ന വെള്ള ഷർട്ടും കറുത്ത സ്യൂട്ടും ട്രെന്റാകുന്നു. അവസരം മുതലാക്കാൻ പ്രമുഖ വസ്ത്ര വില്പന കേന്ദ്രങ്ങൾ ഉൾപ്പെടെ സി.എം കോമ്പോ എന്ന പേരിൽ പാക്കേജ് അവതരിപ്പിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മറ്റ് ജില്ലകളിൽ ശാഖകളുള്ള വസ്ത്ര റീട്ടെയിൽ ശൃംഖലയാണ് ആദ്യം ഇതവതരിപ്പിച്ചത്.
ഷർട്ട്,സ്യൂട്ട്,ബെൽറ്റ്,ഷൂസ് എന്നിവ ഉൾപ്പെടുന്ന കോമ്പോയ്‌ക്ക് 3,999 രൂപ മുതലാണ് വില. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ചുള്ള ബിസിനസ് തന്ത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. പരമ്പരാഗത രീതിയിലുള്ള മുണ്ടും (വേഷ്ടി) ഷർട്ടും വേഷത്തിനാണ് മാറ്റം വന്നിരിക്കുന്നത്. അതേസമയം വസ്ത്രം പാശ്ചാത്യരീതിയിലാണെന്ന ആക്ഷേപവുമുണ്ട്. മുൻ ഉപമുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ ടീഷർട്ട് ധരിച്ചാണ് സഭയിലെത്തുന്നത്.
വിജയ് തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ മുഖ്യമന്ത്രിയാകുന്നതുവരെ വെള്ള ഷർട്ടും ഇളം ബ്രൗൺ കളർ പാൻസുമാണ് ധരിച്ചിരുന്നത്. അതും ട്രെൻഡായിരുന്നു.
വെള്ള ടവൽ നീക്കം ചെയ്‌തു
ഓഫീസ് കസേരയിലെ വെള്ള ടവൽ വിജയ് നീക്കി. സർക്കാർ ഓഫീസുകളിലെ വി.ഐ.പി കസേരകളിൽ ദീർഘകാലമായി തുടരുന്ന രീതിയാണ് ഇതോടെ അവസാനിച്ചത്. കാലാവസ്ഥാ പ്രവർത്തകയായ 14കാരി ലിസി പ്രിയ കംഗുജം ടവൽ നീക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. ഇത് രാജ്യത്തിന്റെ സംസ്‌കാരമല്ലെന്നും മുഖ്യമന്ത്രിമാർ ഇന്ത്യയിലെ വി.ഐ.പിമാരാണെന്ന കാര്യം എല്ലാവർക്കും അറിയാമെന്നും വിജയ് വെള്ള ടവൽ വിരിയുള്ള കസേരയിലിരിക്കുന്ന ചിത്രം പങ്കുവച്ച് ലിസി എക്‌സിൽ കുറിച്ചിരുന്നു.
ചോറ്റുപാത്രവുമായി വിജയ് ഓഫീസിലേക്ക്
ചോറ്റുപാത്രവും പിടിച്ച് സെക്രട്ടേറിയറ്റിന്റെ പടികയറുന്നത് ജീവനക്കാരനല്ല. മുഖ്യമന്ത്രി വിജയ് ആണ്. വീട്ടിൽ തയ്യാറാക്കിയ ഉച്ചഭക്ഷണം കൊണ്ടുവരും. മറ്റുള്ളവർക്കൊപ്പം ഓഫീസിലുരുന്ന് കഴിക്കും. അധികാരത്തിൽ ഭ്രമിക്കാതെ, പ്രവൃത്തികൊണ്ട് മാസ് ആവകുയാണ് ദളപതി. കൃത്യനിഷ്ഠയിലും മാതൃകയാണ്. രാവിലെ 9.45ന് ഓഫീസിലെത്തും. ഇതിന് ഉടനടി ഫലമുണ്ടായി. പത്തരയ്ക്കും മറ്റും വന്നിരുന്ന ജീവനക്കാർ പത്തിനു മുമ്പ് ഹാജർ. ദിവസവും വൈകിട്ട് ജീവനക്കാരുമായി കൂടിക്കഴ്ച. ഇതോടെ, നേരത്തേയുള്ള മുങ്ങലും നിലച്ചു. രണ്ടു ദിവസം കൊണ്ടാണ് ഈ മാറ്റം. വ്യാഴാഴ്ച മുതലാണ് വിജയ് ഓഫീസിൽ വന്നുതുടങ്ങിയത്. മൂന്നു ദിവസം നിയമസഭ കൂടിയപ്പോഴും മുഖ്യമന്ത്രി നേരത്തേ എത്തിയിരുന്നു. രാവിലെ 9.30നായിരുന്നു സഭയിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ. വിജയ് 8.55ന് ഹാജർ. അടുത്ത ദിവസം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിനും അരമണിക്കൂർ നേരത്തേ എത്തി.