22 രാജ്യസഭാ സീറ്റുകളിൽ ജൂണിൽ തിരഞ്ഞെടുപ്പ്

Friday 22 May 2026 12:25 AM IST

ന്യൂഡൽഹി: ഒൻപത് സംസ്ഥാനങ്ങളിൽ ഒഴിവു വരുന്ന 22 രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത മാസം ആദ്യം തിരഞ്ഞെടുപ്പ് നടക്കും. മല്ലികാർജുൻ ഖാർഗെ, എച്ച്‌.ഡി. ദേവഗൗഡ, ദിഗ്‌വിജയ് സിംഗ്, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ എന്നിവരുടെ കാലാവധി ജൂണിൽ അവസാനിക്കും. കുര്യൻ മദ്ധ്യപ്രദേശിൽ നിന്നാണ് എ.പിയായത്.

ഒഴിവു വരുന്ന 22 സീറ്റുകളിൽ 12 എണ്ണം ബി.ജെ.പിയുടേതും നാലെണ്ണം കോൺഗ്രസിന്റേതുമാണ്. കർണാടകയിലും ഗുജറാത്തിലും ആന്ധ്രയിലും നാല് വീതം സീറ്റുകളിൽ ഒഴിവുവരും. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും മൂന്ന് സീറ്റുകൾ വീതവും. മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഓരോ സീറ്റിലും തിരഞ്ഞെടുപ്പ് നടക്കും.

രാജ്യസഭയിൽ ഖാർഗെ മാത്രമാണ് കർണാടകയെ പ്രതിനിധീകരിക്കുന്നത്. നിയമസഭാ സീറ്റുകളുടെ എണ്ണമനുസരിച്ച് കോൺഗ്രസിന് ബാക്കി മൂന്ന് സീറ്റുകളും ലഭിക്കും. ജെ.ഡി.എസിന് ദേവഗൗഡയുടെയും ബി.ജെ.പിക്ക് കെ. നാരായൺ, എരണ്ണ കടാഡി എന്നിവരുടെയും സീറ്റുകൾ നഷ്‌ടമാകും. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് ഓരോ സീറ്റ് നിലനിറുത്താനാകും. എന്നാൽ, മുതിർന്ന നേതാവ് ശക്തിസിംഗ് ഗോഹിൽ വിരമിക്കുന്നതോടെ ഗുജറാത്തിലെ ഏക രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടേക്കാം.

കർണാടകയിൽ നിന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവുകൂടിയായ ഖാർഗെ വീണ്ടും തിരഞ്ഞെടുക്കപ്പെടും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി അശോക് ഗെലോട്ട്, പവൻ ഖേര, കമൽ നാഥ്, ജിതു പട്വാരി എന്നിവരെ രാജ്യസഭയിലെത്തിക്കുമെന്നും കേൾക്കുന്നു. ജാർഖണ്ഡിൽ ജെ.എം.എം സഹായത്തോടെ ഒരംഗത്തെ ജയിപ്പിക്കാനാകും. ആന്ധ്രയിൽ ഒഴിവുവരുന്ന മൂന്ന് സീറ്റുകൾ വൈ.എസ്.ആർ.സി.പിക്ക് നഷ്‌ടപ്പെടാനിടയുണ്ട്. ഇവ ടി.ഡി.പി നേടിയേക്കും.

രാജ്യസഭയിൽ

നിലവിലെ നില

 ബി.ജെ.പി: 113

 കോൺഗ്രസ്: 29

 തൃണമൂൽ: 13

 ഡി.എം.കെ: 8

വൈ.എസ്.ആർ: 7