പുൽവാമ ഭീകരാക്രമണം: മുഖ്യ സൂത്രധാരനെ അജ്ഞാതൻ വധിച്ചു
സംഭവം പാക് അധീന കാശ്മീരിൽ
ന്യൂഡൽഹി: രാജ്യം തേടുകയായിരുന്ന പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാനെ പാക് അധീന കാശ്‌മീരിൽ അജ്ഞാതൻ വെടിവച്ചുകൊന്നു. ജമ്മുകാശ്‌മീർ പുൽവാമ സ്വദേശിയാണ്. മുസഫറാബാദിലായിരുന്നു സംഭവം. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചു. അജ്ഞാതനായ തോക്കുധാരി നിരവധി തവണ നിറയൊഴിച്ചെന്നാണ് വിവരം. ഹംസ ബുർഹാന്റെ യഥാർത്ഥ പേരു അർജുമന്ദ് ഗുൽസാർ ദർ എന്നാണ്. ഡോക്ടർ എന്നാണ് വിളിപ്പേരു. 2022ൽ യു.എ.പി.എ കുറ്റം ചുമത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുൽവാമയിൽ ഭീകരാക്രമണം നടപ്പാക്കിയ ചാവേറിനു സ്‌ഫോടക വസ്‌തുക്കളും ഗ്രനേഡുകളും എത്തിച്ചുകൊടുത്തത് ഇയാളാണെന്ന് എൻ.ഐ.എ സംഘം കണ്ടെത്തിയിരുന്നു. 2017ൽ പാകിസ്ഥാനിലേക്ക് പോയ ബുർഹാൻ ഭീകരസംഘടനയായ അൽ ബദറിൽ ചേർന്ന് പരിശീലനം നേടി. ഭീകരസംഘടനയുടെ കമാൻഡർ ആയി മാറി. കാശ്‌മീരിലേക്ക് തിരികെയെത്തി യുവാക്കളുടെ റിക്രൂട്ട്മെന്റ് അടക്കം നടത്തിയിരുന്നു. ഭീകരരെ അടിച്ചമർത്താനുള്ള സേനാനീക്കം ശക്തമായതോടെ പാക് അധീന കാശ്‌മീരിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞമാസം ലഷ്കറെ ത്വയ്ബ ഭീകരൻ അമീർ ഹംസയെ ബൈക്കിലെത്തിയ അജ്‍ഞാതൻ വെടിവച്ചു കൊന്നിരുന്നു. മാർച്ചിൽ ജെയ്ഷെ മുഹമ്മദ് നേതാവ് മുഹമ്മദ് താഹിർ അൻവർ ദുരൂഹസാഹചര്യത്തിലും മരിച്ചു.
വീരമൃത്യു വരിച്ചത്
40 ജവാന്മാർ
പുൽവാമയിൽ 2019 ഫെബ്രുവരി 14നു നടന്ന ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സൈനികർ സഞ്ചരിച്ച വാഹനങ്ങളുടെ കോൺവോയിലേക്ക് സ്‌ഫോടകവസ്‌തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.