തെളിവുകൾ മറച്ചുവയ്ക്കാൻ ശ്രമം, ആർ.ജി കർ കേസിൽ സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിൽ പുനരന്വേഷണം
ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി രണ്ടംഗ ബെഞ്ചിന്റേത്
കൊൽക്കത്ത: ബംഗാളിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് പുനരന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് ശംപ സർക്കാർ, തീർത്ഥങ്കർ ഘോഷ് എന്നിവരടങ്ങിയ രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
മകൾ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവ് നശിപ്പിക്കാനും കേസ് ഒതുക്കിതീർക്കാനും നടന്ന ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇരയുടെ മാതാവും പാനിഹട്ടിയിലെ ബി.ജെ.പി എം.എൽ.എയുമായ രത്ന ദേബ്നാഥ് കോടതിയിൽ ഹാജരായി. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെടാനുള്ള സാദ്ധ്യതയും കേസിന്റെ എല്ലാ വശങ്ങളും പുനഃപരിശോധിക്കണം.
അട്ടിമറി നീക്കങ്ങളെക്കുറിച്ചും അന്വേഷണം വേണം. മൃതദേഹം സംസ്കരിക്കും വരെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് ജൂൺ 25നകം സമർപ്പിക്കണം. 2024 ആഗസ്റ്റിലാണ് ആർ.ജി കറിൽ ജൂനിയർ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ടത്. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഭിജിത് മണ്ഡൽ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വീഴ്ചകൾ വരുത്തിയ മുൻ കൊൽക്കത്ത പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ സസ്പെൻഡും ചെയ്തിരുന്നു.