ഉത്തരക്കടലാസ് പകർപ്പിലും സി.ബി.എസ്.ഇ മറിമായം, പകർപ്പ് തന്റേതല്ലെന്ന് വിദ്യാർത്ഥി # ഫിസിക്സ് പകർപ്പ് നൽകുന്നത് നിർത്തിവച്ചു
ന്യൂഡൽഹി: സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷയുടെ സ്‌കാൻ ചെയ്‌ത ഉത്തരക്കടലാസ് പകർപ്പിലും മറിമായം. പകർപ്പ് ലഭിച്ച ചില വിദ്യാർത്ഥികൾ അത് തങ്ങളുടേതല്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്നു. തുടർന്ന് ഫിസിക്‌സ് ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്‌ത പകർപ്പുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നത് നിർത്തിവച്ചു.
ഫിസിക്‌സ് ഉത്തരക്കടലാസ് പകർപ്പിലെ കൈയക്ഷരം തന്റേതല്ലെന്ന് വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർത്ഥി സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിച്ചതോടെയാണ് വീഴ്ച പുറത്തറിഞ്ഞത്. തന്റേതെന്ന പേരിൽ മറ്റാരുടേയോ ഉത്തരക്കടലാസാണ് മൂല്യനിർണയം നടത്തിയതെന്ന് വിദ്യാർത്ഥി ആശങ്കപ്പെടുന്നു. സ്കാനിംഗ് സമയത്ത് പേപ്പർ മാറിയെന്നാണ് സംശയം. ഫിസിക്‌സിൽ പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞെന്ന് വേദാന്ത് പറയുന്നു. മേയ് 19ന് അപേക്ഷിച്ച വേദാന്തിന് 23ന് പകർപ്പ് ലഭിച്ചിരുന്നു. രക്ഷിതാക്കൾ സി.ബി.എസ്.ഇയ്‌ക്ക് പരാതി നൽകി.
ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്‌ത് കമ്പ്യൂട്ടറിൽ മൂല്യനിർണയം നടത്തുന്ന ഓൺസ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ പിഴവുമൂലം ഇംഗ്ളീഷ്, മാത്‌സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്‌സ് വിഷയങ്ങൾക്കാണ് കൂടുതൽ അപേക്ഷ വന്നത്.
അവസാന ദിവസവും
പോർട്ടൽ വെട്ടിലാക്കി
ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷിക്കാനുളള അവസാന ദിവസമായ ഇന്നലെയും പോർട്ടലിലെ തകരാർ വിദ്യാർത്ഥികളെ വലച്ചു. ലോഗിൻ ചെയ്യാനും ഫീസ് അടയ്ക്കാനും ബുദ്ധിമുട്ട് നേരിട്ടു.
അപേക്ഷിക്കാനുള്ള സമയം ഇന്നലെ രാത്രി 12മണി വരെ ആയിരുന്നു. തീയതി നീട്ടിയിട്ടില്ല. ഉത്തരക്കടലാസ് പരിശോധിച്ച് പരാതി ഉള്ളവർക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് സി.ബി.എസ്.ഇ നൽകിയിട്ടില്ല.
കുട്ടികളെ രാജ്യദ്രോഹികളായി
മുദ്രകുത്തുന്നു: രാഹുൽ
ഉത്തരക്കടലാസ് മാറി നൽകിയെന്ന് പരാതി പറഞ്ഞ വിദ്യാർത്ഥിയെ ബി.ജെ.പി സമൂഹമാദ്ധ്യമ ഹാൻഡിലുകൾ വഴി അപമാനിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പരാതി പറഞ്ഞ 17കാരനെ ബി.ജെ.പി സൈബർ ഹാൻഡിലുകൾ 'ദേശവിരുദ്ധൻ', 'സോറോസ് ഏജന്റ്' എന്നിങ്ങനെ വിശേഷിപ്പിച്ചു. ഭാവിക്കുവേണ്ടി ശബ്ദം ഉയർത്തുന്ന വിദ്യാർത്ഥിയെ ബി.ജെ.പി രാജ്യദ്രോഹിയാക്കി മാറ്റുന്നു. സർക്കാരിനെ ചോദ്യം ചെയ്യുന്ന ആരെയും അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുകയാണെന്ന് രാഹുൽ വിമർശിച്ചു.
കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലവും പുനർമൂല്യ നിർണയവും സംബന്ധിച്ചുയർന്ന പരാതികളിൽ, വീഴ്ചകൾ പരിശോധിച്ച് സുതാര്യവും നീതിപൂർവകവുമായ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു. കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്. 2026 മേയ് 13ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുനർമൂല്യ നിർണയത്തിലെ അപാകതയിൽ അടിയന്തര ഇടപെടൽ തേടി, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ചങ്ങനാശേരി, തുരുത്തി, പുതുമന ഇല്ലത്തെ ഗായത്രിദേവി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.