മമതയ്ക്ക് തിരിച്ചടി, തൃണമൂൽ ദേശീയ വക്താവ് ശന്തനു സെൻ രാജിവച്ചു
കൊൽക്കത്ത : നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ മമത ബാനർജിയ്ക്ക് തിരിച്ചടി തുടരുന്നു. ടി.എം.സി ദേശീയ വക്താവ് മുൻ എം.പിയുമായ ശന്തനു സെൻ തത്‌സ്ഥാനം രാജി വച്ചു. ബംഗാളിലെ ജനം ടി.എം.സിയെ തള്ളിക്കളഞ്ഞെന്ന് ശന്തനു സെൻ രാജിക്കത്തിൽ പറഞ്ഞു. അഴിമതി നിറഞ്ഞ പാർട്ടിയിൽ തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി ആരോപണങ്ങളിലും ആർ.ജി കർ മെഡിക്കൽ കോളേജ് പീഡന കൊലപാതക കേസ് കൈകാര്യ ചെയ്ത രീതിയിലും പ്രതിഷേധിച്ചാണ് രാജിയെന്നും ശന്തനു പറഞ്ഞു. വിവാദ വിഷയങ്ങളിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിയെ ശക്തിയായി പ്രതിരോധിച്ചിരുന്നുവെന്നും എന്നാൽ ബംഗാളിലെ ജനങ്ങൾ പാർട്ടിയെ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ മനസാക്ഷിക്ക് വിരുദ്ധമായി തുടരാനാവില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ശന്തനുവിന്റെ രാജിയിൽ തൃണമൂൽ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തൃണമൂൽ മഹിളാ വിഭാഗം അദ്ധ്യക്ഷ സ്ഥാനവും മറ്റ് സംഘടനാ ചുമതലകളും കാകോലി ഘോഷ് എം.പി രാജി വച്ചിരുന്നു. കൂടുതൽ തൃണമൂൽ എം.പിമാർ ബി.ജെ.പിയിലെത്തുന്നു എന്ന അഭ്യൂഹവും ശക്തമാണ്.