രാജ്യസഭാ തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി

Tuesday 02 June 2026 12:45 AM IST

ന്യൂഡൽഹി: പതിമൂന്ന് സംസ്ഥാനങ്ങളിലെ 27 രാജ്യസഭാ സീറ്റുകളിൽ ജൂൺ 18ന് തിരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനമിറങ്ങി. ജൂൺ എട്ടുവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

ആന്ധ്രയിലും ഗുജറാത്തിലും കർണാടകയിലും നാലു വീതവും മദ്ധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മൂന്നു വീതവും ജാർഖണ്ഡിൽ രണ്ടും മണിപ്പൂർ,മേഘാലയ, അരുണാചൽ പ്രദേശ്, മിസോ റാം സംസ്ഥാനങ്ങളിൽ ഓരോ സീറ്റിലും തിരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്‌ട്രയിൽ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ എൻ.സി.പി നേതാവ് സുനേത്രപവാർ, തമിഴ്നാട്ടിൽ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട സി.വി. ഷൺമുഖം എന്നിവരുടെ ഒഴിവുകൾ നികത്താനും തിരഞ്ഞെടുപ്പ് നടക്കും. കർണാടകയിൽ കാലാവധി തികയുന്ന നാലുപേരിൽ കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുന ഖാർഗെയുമുണ്ട്. അദ്ദേഹത്തിന് വീണ്ടും അവസരം നൽകും.

ജോർജ് കുര്യനെ

വീണ്ടും മത്സരിപ്പിച്ചേക്കും

മധ്യപ്രദേശിൽ ഒഴിവുവരുന്ന മൂന്നുസീറ്റുകളിലൊന്ന് കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി ജോർജ് കുര്യന്റേതാണ്. കുര്യന് വീണ്ടും അവസരം ലഭിച്ചേക്കും. മധ്യപ്രദേശിൽ ഒരു സീറ്റിൽ കോൺഗ്രസിന് ജയിക്കാമെങ്കിലും ക്രോസ് വോട്ടിംഗ് ഭീഷണി നിലനിൽക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് മത്സരിക്കുന്നില്ല. രാജസ്ഥാനിലെ മൂന്നിലൊരു സീറ്റിൽ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അല്ലെങ്കിൽ പവൻ ഖേര മത്സരിച്ചിക്കും. ഗുജറാത്തിലെ നാലു സീറ്റും ബി.ജെ.പി നേടും.