പ്ളേഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ചെന്നൈക്ക് അടുത്ത പ്രഹരം; സഞ്ജു ഉൾപ്പെടെ ലക്ഷങ്ങൾ പിഴ അടയ്‌ക്കണം

Friday 22 May 2026 11:20 AM IST

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടതോടെ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. 89 റൺസിന്റെ കനത്ത തോൽവിയാണ് ചെന്നൈക്ക് നേരിടേണ്ടി വന്നത്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്തിനോട് തോറ്റതിന് പിന്നാലെ ടീമിന് ഭീമൻ തുക പിഴ ചുമത്തി. ഐപിഎൽ ഗവേണിങ് കൗൺസിലാണ് സ്ലോ ഓവർ റേറ്റിന്റെ പേരിൽ വൻ തുക ചെന്നൈക്ക് പിഴ വിധിച്ചത്.

സിഎസ്കെയുടെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ സ്ലോ ഓവർ റേറ്റ് കുറ്റമായതിനാൽ ഇംപാക്ട് പ്ലെയർ അടക്കമുള്ള ടീമിലെ മറ്റെല്ലാ അംഗങ്ങൾക്കും ആറ് ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീസിന്റെ 25 ശതമാനമോ (ഏതാണോ കുറവ് അത്) പിഴയായി നൽകേണ്ടിവരും.

മത്സരത്തിൽ 230 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ തുടക്കം തന്നെ പാളി. മലയാളി താരം സഞ്ജു സാംസാണിന്റെ ഗോൾഡൻ ഡക്ക് ടീമിന് കനത്ത തിരിച്ചടിയായി. 17 പന്തിൽ 47 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ബാറ്റിംഗിൽ അല്പമെങ്കിലും ശോഭിച്ചത്. മറ്റ് താരങ്ങളൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതോടെ കനത്ത പരാജയത്തിലേക്ക് ചെന്നൈ കൂപ്പുകുത്തി. 13.4 ഓവറിൽ 140 റൺസിന് സിഎസ്കെ ഓൾഔട്ട് ആയി.