ഹൈദരാബാദിനെ എറിഞ്ഞിട്ടു, 82 റണ്‍സ് ജയം; ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്ത് 

Tuesday 12 May 2026 11:20 PM IST

അഹമ്മദാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. 82 റണ്‍സിനായിരുന്നു ശുബ്മാന്‍ ഗില്ലിന്റേയും സംഘത്തിന്റേയും വിജയം. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്റെ മറുപടി 14.5 ഓവറില്‍ 86 റണ്‍സില്‍ അവസാനിച്ചു. വെറും നാല് പേര്‍ മാത്രം രണ്ടക്കം കടന്ന ബാറ്റിംഗ് നിരയില്‍ എട്ടാമനായി ക്രീസിലെത്തി 19(9) റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആണ് ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 0(4), അഭിഷേക് ശര്‍മ്മ 6(4) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. ഇഷാന്‍ കിഷന്‍ 11(7), സ്മരണ്‍ രവിചന്ദ്രന്‍ 9(15), ഹെയ്ന്റിച്ച് ക്ലാസന്‍ 14(16) എന്നിവര്‍ പുറത്തായതോടെ ഹൈദരാബാദ് ബാറ്റിംഗ് തകരുരയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ ഹൈദരാബാദ് പൊരുതാന്‍പോലുമാകാതെ തോല്‍വി സമ്മതിച്ചു. സലില്‍ അറോറ 16(13), നിതീഷ് കുമാര്‍ റെഡ്ഡി 2(4), ശിവാംഗ് കുമാര്‍ 4(6), പ്രഫുല്‍ ഹിംഗെ 3(8) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

മികച്ച ബൗളിംഗ് പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളര്‍മാര്‍ പുറത്തെടുത്തത്. കാഗിസോ റബാഡ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ പ്രസീദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകള്‍ സ്വന്തം പേരിലാക്കി. മുഹമ്മദ് സിറാജ്, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. ടൈറ്റന്‍ പേസര്‍ കാഗിസോ റബാഡയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 12 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റുള്ള ഗുജറാത്ത് പ്ലേ ഓഫ് യോഗ്യതയ്ക്ക് തൊട്ടടുത്താണ്.

ആദ്യം ബാറ്റ് ചെയ്ത ടെറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ബാറ്റിംഗ് അനുകൂല പിച്ചില്‍ മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഹൈദരാബാദ് ബൗളര്‍മാര്‍ ഗുജറാത്തിനെ പിടിച്ച് നിര്‍ത്തുകയായിരുന്നു. ക്യാപ്റ്റന്‍ ശുബ്മാന്‍ഗില്‍ 5(7), വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ 7(11) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പിന്നീട് വന്ന നിഷിന്ത് സിന്ധു 22(14) സായ് സുദര്‍ശന്‍ 61(44) സഖ്യം 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നിഷാന്ത് പുറത്തായ ശേഷം വന്ന സുന്ദറിനൊപ്പം 60 റണ്‍സ് കൂട്ടുകെട്ടിലും സുദര്‍ശന്‍ പങ്കാളിയായി. 50(33) റണ്‍സ് നേടിയാണ് സുന്ദര്‍ പുറത്തായത്. സായ് സുദര്‍ശന്‍ അഞ്ച് ഫോറും രണ്ട് സിക്സറും പായിച്ചപ്പോള്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു സുന്ദറിന്റെ അര്‍ദ്ധ സെഞ്ച്വറി. ജേസണ്‍ ഹോള്‍ഡര്‍ 11*(10), രാഹുല്‍ തെവാത്തിയ 4*(1) എന്നിവര്‍ പുറത്താകാതെ നിന്നു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.