ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തെറിഞ്ഞു, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ ഫൈനലില്‍

Wednesday 27 May 2026 12:01 AM IST

ധരംശാല: ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ആര്‍സിബി ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു കിരീടം നിലനിര്‍ത്തുന്നതിന് ഒരു ജയം മാത്രം അകലെയാണ്. 92 റണ്‍സിനായിരുന്നു ബംഗളൂരുവിന്റെ വിജയം. 255 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്തിന് 19.3 ഓവറില്‍ 162 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ തെവാത്തിയ മാത്രമാണ് ഗുജറാത്ത് നിരയില്‍ പിടിച്ചുനിന്നത്. ബംഗളൂരുവിന്റെ അഞ്ചാം ഐപിഎല്‍ ഫൈനലാണ് ഇത്തവണത്തേത്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് തുടക്കം മുതല്‍ പാളുകയായിരുന്നു. സായ് സുദര്‍ശന്‍ 14(9), ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ 2(7) എന്നിങ്ങനെയാണ് ഓപ്പണര്‍മാരുടെ സംഭാവന. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ 29(11) റണ്‍സ് നേടിയപ്പോള്‍ പിന്നീട് വന്ന നിഷാന്ത് സിന്ധു 5(3), വാഷിംഗ്ടണ്‍ സുന്ദര്‍ 8(8), ജേസണ്‍ ഹോള്‍ഡര്‍ 0(3) എന്നിവര്‍ നിറം മങ്ങി. റാഷിദ് ഖാന്‍ 8(9), കാഗിസോ റബാഡ 9(5), മുഹമ്മദ് സിറാജ് 5(13) റണ്‍സ് വീതം നേടി. കൂട്ടത്തകര്‍ച്ചയ്ക്കിടയില്‍ പിടിച്ചുനിന്ന തെവാത്തിയ 68(43) റണ്‍സ് നേടി.

ആര്‍സിബിക്കായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, റാസിക് ദാര്‍ സലാം, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജോഷ് ഹേസില്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് 93*(33) മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് ആര്‍സിബി നേടിയത്. 33 പന്തുകളില്‍ നിന്ന് ഒമ്പത് സിക്സറുകളും അഞ്ച് ബൗണ്ടറിയുമാണ് പാട്ടിദാര്‍ അടിച്ച് കൂട്ടിയത്. ഓപ്പണര്‍ വെങ്കിടേഷ് അയ്യര്‍ 19(7), വിരാട് കൊഹ്ലി 43(25), ദേവദത്ത് പടിക്കല്‍ 30(19) ക്രുണാല്‍ പാണ്ഡ്യ 43(28), ടിം ഡേവിഡ് 4(5) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന. ക്യാപ്റ്റനൊപ്പം ജിതേഷ് ശര്‍മ്മ 15*(5) പുറത്താകാതെ നിന്നു. 14 സിക്സറുകളും 24 ബൗണ്ടറികളുമാണ് ആര്‍സിബി ഇന്നിംഗ്സില്‍ പിറന്നത്.