ആ 20 കോടി രൂപ എങ്ങനെ പങ്കിടും? അവതാരകന്റെ ചോദ്യത്തിന് ഭുവിയുടെ കിടിലൻ മറുപടി
അഹമ്മദാബാദ്: ഐപിഎല്ലിന്റെ 17 സീസണുകളിലും ഒരൊറ്റ കിരീടം പോലും ഉയർത്താതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടവരാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. എന്നാൽ അടുത്ത രണ്ട് സീസണിലും ചരിത്രം തിരുത്തിയെഴുതുകയായിരുന്നു ആർസിബി. ഇനി മുതൽ ചെന്നൈ സൂപ്പർ കിംഗ്സിനും മുംബയ് ഇന്ത്യൻസിനും ശേഷം ഐപിഎല്ലിൽ തുടർച്ചയായി രണ്ട് തവണ കപ്പടിച്ച മൂന്നാമത്തെ ടീമായാണ് ആർസിബി ചിരിത്രം തിരുത്തി കുറിച്ചത്. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തായിരുന്നു ഇത്തവണ ആർസിബി തങ്ങളുടെ രണ്ടാം കിരീടം നേടിയത്. കഴിഞ്ഞ തവണ പഞ്ചാബായിരുന്നു ഫൈനലിലെ എതിരാളികൾ.
ഇപ്പോഴിതാ സമ്മാനമായി കിട്ടിയ 20 കോടി രൂപ എങ്ങനെ പങ്കിടും എന്ന അവതാരകന്റെ തമാശരൂപേണയുള്ള ചോദ്യത്തിന്, ആർസിബി പേസർ ഭുവനേശ്വർ കുമാർ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. മത്സരശേഷം ആർസിബിയുടെ ഡിജിറ്റൽ അവതാരകൻ മൈതാനത്ത് എത്തി താരങ്ങളുമായി നടത്തിയ രസകരമായ അഭിമുഖത്തിലാണ് ഭുവനേശ്വർ കുമാറിന്റെ മറുപടി. ഇതിന്റെ ദൃശ്യങ്ങൾ ഫ്രാഞ്ചൈസി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവച്ചിരുന്നു. സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തിയ ഭുവനേശ്വർ കുമാർ, വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അഭിമുഖത്തിൽ വ്യക്തമാക്കി.
'അത് അറിയാൻ ഞങ്ങൾക്കും വലിയ താല്പര്യമുണ്ട്. ട്രോഫിയാണ് ഏറ്റവും പ്രധാനം. വ്യക്തിഗത നേട്ടത്തേക്കാളും മുൻഗണന നൽകുന്നത് അതിനാണ്. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഈ സീസൺ മികച്ചതായിരുന്നു. സീസൺ തുടങ്ങുന്നതിന് മുൻപ് ഒരുപാട് പദ്ധതികൾ ഉണ്ടായിരുന്നു, അതെല്ലാം കൃത്യമായി നടപ്പിലാക്കാൻ സാധിച്ചു.'- ഭുവനേശ്വർ കുമാർ പറഞ്ഞു.
ഫൈനലിൽ എല്ലാവരും ഒന്നിച്ച് പോരാടിയതുകൊണ്ടാണ് ആർസിബിയെ വിജയത്തിലേക്ക് നിയിച്ചതെന്ന് ഭുവി വ്യക്തമാക്കി. 'വിക്കറ്റുകൾ വീഴുമ്പോൾ എപ്പോഴും നമ്മുടെ ആത്മവിശ്വാസം കൂടും. മുൻപ് നല്ല രീതിയിൽ കളിച്ചിട്ടുള്ളത് ഫൈനൽ പോലുള്ള വലിയ മാച്ചുകളിൽ ഇറങ്ങുമ്പോൾ ഒത്തിരി സഹായമാകും. പക്ഷേ വിജയത്തിന്റെ ക്രെഡിറ്റ് ടീമിലെ എല്ലാവർക്കുമാണ്. ഹേസൽവുഡിന് ഫോമാകാൻ പറ്റാതിരുന്നപ്പോൾ ഞാൻ വിക്കറ്റെടുത്തു, ഇനി എനിക്ക് തിളങ്ങാൻ പറ്റിയില്ലെങ്കിൽ റാസിഖ് ആ ചുമതല ഏറ്റെടുത്തു. ഞങ്ങൾ എല്ലാവരും പരസ്പരം പിന്തുണച്ചു, വലിയ മത്സരങ്ങളിൽ ശരിക്കും അതാണ് വേണ്ടത്.'- ഭുവനേശ്വർ കുമാർ കൂട്ടിച്ചേർത്തു.