നെയ്മറിനെ പരിക്ക് വിടുന്നേയില്ല !

Friday 29 May 2026 11:01 PM IST

സാവോപോളോ : കരിയറിലുടനീളം കുരുക്കായി മാറിയ പരിക്ക് ഈ ലോകകപ്പിലും ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് തിരിച്ചടിയാകുന്നു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിനായി ടീമിലെത്തിയ നെയ്മർക്ക് കഴിഞ്ഞദിവസം കാലിലെ പേശിക്കേറ്റ പരിക്കാണ് തിരിച്ചടിയായത്. താരത്തിന് രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. ഇതോടെ ലോകകപ്പിന് മുന്നോടിയായി പാനമയ്ക്കും ഈജിപ്തിനും എതിരെ നടക്കുന്ന സന്നാഹമത്സരങ്ങളിൽ നെയ്മർക്ക് കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായി. ജൂൺ 13-ന് മൊറോക്കോയ്‌ക്കെതിരെയുള്ള ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരത്തിൽ കളിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. 34 വയസുകാരനായ താരം നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

2023നു ശേഷം നെയ്മർ രാജ്യത്തിനായി കളിച്ചിട്ടില്ല. വർഷങ്ങളായി തുടരുന്ന പരുക്കും സാന്റോസ് ക്ളബിലെ നിറംമങ്ങിയ പ്രകടനവും കാരണം താരത്തിന്റെ ഫിറ്റ്നസിനെയും ഫോമിനെയും കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. ഇതിനാലാണ് ബ്രസീലിന്റെ കോച്ചായി സ്ഥാനമേറ്റശേഷം കാർലോ ആഞ്ചലോട്ടി നെയ്മറിനെ പരിഗണിക്കാതിരുന്നത്. എന്നാൽ ലോകകപ്പിന് മുമ്പ് ആഞ്ചലോട്ടി തീരുമാനം മാറ്റി. പക്ഷേ പരിക്ക് വീണ്ടും താരത്തിന് മുന്നിൽ വിലങ്ങുതടിയായി മാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ നെയ്മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്.